ചക്കരക്കല്ലിൽ അവശനായ യൂറേഷ്യൻ കഴുകൻ: ചികിത്സിച്ച് വനമേഖലയിലേക്ക് വിട്ടയച്ചു
ചക്കരക്കൽ: അപകടത്തിൽ പരുക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ അപുർവ്വ ഇനം കഴുകനെ ചികിത്സിച്ച് ഭേദമാക്കിയതിനു ശേഷം വനം വകുപ്പ് വയനാട് വന്യജീവി സങ്കേതത്തിലേക്ക് വിട്ടയച്ചു. ഞായറാഴ്ച്ച രാവിലെയാണ് കഴുകനെ അതിന്റെ ആവാസവ്യവസ്ഥയായ വയനാട്ടിലെ വന്യജീവി സങ്കേതത്തിലേക്ക് വിട്ടയച്ചത്.
കേരളത്തില്‍ ആദ്യമായാണ് യൂറേഷ്യന്‍ വിഭാഗത്തിലുള്ള കഴുകനെ കണ്ടെത്തിയത്. ദേശാടനവേളയില്‍ ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും വടക്കേ ഇന്ത്യയിലും കണ്ടുവരുന്ന യൂറേഷ്യന്‍ കഴുകനെ കണ്ണൂരിലെ ചക്കരക്കല്ലില്‍ നിന്നാണ് കണ്ടെത്തിയത്. ഗ്രിഫണ്‍ ഇനത്തില്‍ പെടുന്ന കഴുകനെ കഴിഞ്ഞമാസം അവസാന വാരമാണ് അവശനിലയില്‍ കണ്ടെത്തിയത്. അപൂര്‍വ പക്ഷിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മലബാര്‍ അവയര്‍നസ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാര്‍ക്ക് പ്രവര്‍ത്തകന്‍ എം.സി സന്ദീപ് സ്ഥലത്തെത്തി പക്ഷിയെ ഏറ്റെടുത്തു വനംവകുപ്പിന്റെ അനുമതിയോടെ സംരക്ഷിക്കുകയായിരുന്നു.

മാര്‍ക്ക് പ്രവര്‍ത്തകരുടെ പരിചരണത്തില്‍ കഴുകന്‍ പൂര്‍ണ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. യൂറോപ്യന്‍ മേഖലയിലും അഫ്ഗാനിസ്താനിലുമാണ് ഇതിനെ സാധാരണ കണ്ടുവരാറ്. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടറും കഴുക സംരക്ഷണ വിഭാഗം തലവനുമായ ഡോ. വിഭുപ്രകാശും അന്താരാഷ്ട്ര തലത്തില്‍ കഴുകനെക്കുറിച്ച് പഠനം നടത്തുകയും സംരക്ഷണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന സംഘടനയായ ഐ.യു.സി.എന്‍ വള്‍ച്ചര്‍ സ്‌പെഷലിസ്റ്റ് ടീം അംഗവും മുതിര്‍ന്ന പക്ഷി നിരീക്ഷകനുമായ സി.ശശികുമാറുമാണ് ഇത് യൂറേഷ്യന്‍ കഴുകനാണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ നിര്‍ദേശപ്രകാരം മാര്‍ക്ക് സെക്രട്ടറി റോഷ്‌നാഥ് രമേശ്, ആര്‍.ശ്രീജിത്ത്, പ്രദീപന്‍ അലവില്‍ എന്നിവരാണ് യൂറേഷ്യന്‍ കഴുകനെ പരിചരിക്കുന്നതും ഭക്ഷണമുള്‍പ്പെടെയുള്ളവ നല്‍കുന്നതും. സംസ്ഥാന വന്യജീവി വകുപ്പ് വടക്കന്‍ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാര്‍ കഴിഞ്ഞദിവസം പക്ഷിയെ സന്ദര്‍ശിച്ച് ആരോഗ്യനില വിലയിരുത്തി. സത്യമംഗലം വനത്തില്‍ 2017ലും സമാനമായി കഴുകനെ കണ്ടെത്തിയിരുന്നു. പ്രായം കുറഞ്ഞ കഴുകന്മാര്‍ ചിലപ്പോള്‍ കൂട്ടം വിട്ട് വിദൂരങ്ങളിലേക്ക് പറക്കാറുണ്ട്. അങ്ങനെ ഇതു ചക്കരക്കല്ലില്‍ എത്തിയാതാകാമെന്നാണ് വിലയിരുത്തല്‍. നിരന്തര ചികിത്സയിലുടെ പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുത്ത കഴുകനെ കേരളത്തിലെ ഏക കഴുകന്‍ ആവാസ മേഖലയായ വയനാട്ടിലെ വന്യജീവി സങ്കേതത്തിലാണ് വിട്ടയച്ചത്..
Recommended Video













Click it and Unblock the Notifications