മദ്യവിൽപ്പനശാലകൾ ഉടൻ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ
കണ്ണുർ: സംസ്ഥാനത്ത് മദ്യ വിൽപ്പനശാലകൾ ഉടൻ തുറന്നു പ്രവർത്തിക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു.കണ്ണുർ പ്രസ് ക്ളബ്ബ് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കള്ള് ഒരു ദിവസം കഴിഞ്ഞാൽ ചീത്തയാവുന്നതുകൊണ്ടാണ് കള്ളുഷാപ്പുകളിൽ നിന്നും പാർസലായി കൊടുക്കാൻ അനുമതി നൽകിയത്. അല്ലെങ്കിൽ അതു ഒഴുക്കി കളയേണ്ടി വരും.
എന്നാൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകളും ബീവറേജ് സ് ഔട്ട് ലെറ്റുകളും തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു കൊവിഡ് മാറി എല്ലാം ശരിയാകുമ്പോൾ മദ്യവിൽപ്പനയുടെ കാര്യവും ശരിയാകുമെന്നും മന്ത്രി പറഞ്ഞു.
ലോക് ഡൗണിൽ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോൾ സർക്കാർ മദ്യശാലകളും തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഗോവൻ ഫെനി മോഡലിൽ കശുമാങ്ങയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു.

കശുഅണ്ടിക്ക് മാത്രമല്ല കശുമാങ്ങയ്ക്കും വില കിട്ടുന്ന സാഹചര്യമുണ്ടാകുന്നത് ഗുണപരമായ കാര്യമാണ്. മുല്യവർധിതഉൽപ്പന്നങ്ങൾ കാർഷിക ഫലങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നത് കർഷകർക്ക് സാമ്പത്തിക പരമായി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പച്ചക്കറിയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് സർക്കാർ തറ വില നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
എന്നാൽ ഗോവൻ മോഡലിൽ ഫെനി ഉൽപ്പാദിപ്പിക്കുന്നതിന് നമ്മുടെ നാട്ടിൽ ഏറെ നൂലാമാലകളുണ്ട്. മരച്ചീനിയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ഈക്കാര്യം ആലോചിക്കുമെന്നും ഈ വിഷയം തള്ളിക്കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടുമ്പുറങ്ങളിൽ പ്രായമായ സ്ത്രീകൾ കുട്ടികൾക്ക് വയറുവേദനയ്ക്കും മറ്റും കശുമാങ്ങ വാറ്റിയ വെള്ളം പത്തായത്തിൽ വെച്ച് സുക്ഷിച്ചു കൊടുക്കാറുണ്ട്. ഔഷധമായിട്ടാണ് ഇതുപയോഗിക്കുന്നത്.വീര്യം കൂടിയും വീര്യമില്ലാത്തതുമായ മദ്യം ഇങ്ങനെ ഉപയോഗിക്കാം. വിദേശത്ത് കയറ്റുമതി ചെയ്യാനും വരുമാനം വർധിപ്പിക്കാനും ഇത്തരം മദ്യം ഉൽപ്പാദിപ്പിച്ചാൽ കഴിയുമെന്നും മന്ത്രി പറഞ്ഞു
സമ്പുർണ്ണ മദ്യനിരോധനമല്ല മദ്യവർജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കും. കുട്ടികളെ ലഹരി മുക്തരാക്കുന്നതിലാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു കെ.സുധാകരൻ നിയമ സഭയിൽ വന്നപ്പോൾ അദ്ദേഹത്തെ കണ്ട് അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ വ്യക്തിപരമായ ബന്ധങ്ങളിൽ കാണിക്കുന്നത് ശരിയല്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Recommended Video
എന്നാൽ സുധാകരൻ അധ്യക്ഷ പദവിയിലേക്ക് വന്നതുകൊണ്ട് കോൺഗ്രസ് പഴയ നിലയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും നയങ്ങൾ മാറ്റാത്തതാണ് കോൺഗ്രസിൻ്റെ അധ:പതനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തകകളെ സഹായിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന നയങ്ങൾ തന്നെയാണ് കോൺഗ്രസ് തുടരുന്നത്. അതു തിരിമറിയാത്തിടത്തോളം കോൺഗ്രസ് രക്ഷപ്പെടില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി.മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ട് മിണ്ടാത്തത് ഓരോരുത്തർക്കും വ്യത്യസ്തമായ ശൈലിയുള്ള തു കൊണ്ടാണെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് എകെ ഹരിദാസ് അധ്യക്ഷനായി സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ടി.കെ.എ ഖാദർ നന്ദിയും പറഞ്ഞു












Click it and Unblock the Notifications