നവകേരള നിര്‍മാണം; കണ്ണൂരില്‍ വിഭവ സമാഹരണം 20 കേന്ദ്രങ്ങളില്‍
കണ്ണൂര്‍: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെജില്ലയിലെ 20 കേന്ദ്രങ്ങളില്‍ വിഭവസമാഹരണ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനം. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് വിപുലമായ ധനസമാഹരണം നടത്താന്‍ തീരുമാനിച്ചത്.
പ്രളയക്കെടുതി മൂലം തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ പുനര്‍നിര്‍മിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നാട്ടിലും പുറത്തുമുള്ള മലയാളികളും അല്ലാത്തവരുമായ ആളുകള്‍ മനസ്സറിഞ്ഞ് സംഭാവന നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1100 കോടി രൂപയാണ് ലഭിച്ചത്.

കേന്ദ്രസഹായവും അയല്‍ സംസ്ഥാനങ്ങളും യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വാഗ്ദാനം ചെയ്ത തുകയും ലഭിച്ചാലും കേരളത്തിന് ആവശ്യമായ തുകയുടെ അടുത്തുപോലും അതെത്തില്ല. നാമോരോരുത്തരും നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മാത്രമേ ആവശ്യമായ ഫണ്ട് കണ്ടെത്താനാവൂ എന്നും മന്ത്രി പറഞ്ഞു.
എന്റെ ഒരു മാസം കേരളത്തിന് എന്ന പദ്ധതി കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ആദ്യം ആരംഭിച്ചത്. ജില്ലാ കലക്ടര്‍ കൊണ്ടുവന്ന പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പിലാക്കുകയായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയ വിഭാഗം ഇതിനകം തയ്യാറായിക്കഴിഞ്ഞതായും 100 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സമ്മത പത്രം സെപ്റ്റംബര്‍ 10 മുതല്‍ നടക്കുന്ന വിഭവസമാഹരണ വേളയില്‍ ഓരോ വകുപ്പു മേധാവിയും സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ, സഹകരണ-സ്വകാര്യ സ്ഥാപന ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.
ധനസമാഹരണ സമ്മേളത്തിനു മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ ബിസിനസ്-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക ശേഷിയുള്ള വ്യക്തികള്‍, ആദായ നികുതി നല്‍കുന്നവര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങി സാധ്യമായവരുമായൊക്കെ ബന്ധപ്പെടുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. ജനപ്രതിനിധികളും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ഇതിന് മുന്‍കൈയെടുക്കണം. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദായ നികുതിയിളവിന് പരിഗണിക്കുമെന്നതിനാല്‍ അതിനുള്ള രശീതി വിഭാവസമാഹരണ വേളയില്‍ തന്നെ എഴുതി നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു ദിവസം പരമാവധി നാലു പരിപാടികള്‍ എന്ന രീതിയിലാണ് ധനസമാഹരണം സംഘടിപ്പിക്കുക. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മൂന്നോ അതിലേറെയോ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട കേന്ദ്രത്തിലാവും വിഭവ സമാഹരണം. പരിപാടി നടക്കുന്ന തദ്ദേശസ്ഥാപനത്തിനായിരിക്കും അതിന്റെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം തദ്ദേശ സ്ഥാപന തലത്തില്‍ ആലോചനാ യോഗം ചേരണം. വിഭവ സമാഹരണ കേന്ദ്രമുള്ള സ്ഥലമുള്‍ക്കൊള്ളുന്ന തദ്ദേശ സ്ഥാപനം പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ തദ്ദേശ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് മറ്റൊരു യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തണം.
ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രളയത്തെ ധീരമായി നേരിട്ട നമുക്ക് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ ധനസമാഹരണവും സാധിക്കുമെന്ന് ഇക്കാര്യത്തില്‍ ജില്ലയുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാമതെത്തണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേയര്‍ ഇ പി ലത, എംഎല്‍എമാരായ സി കൃഷ്ണന്‍, കെ സി ജോസഫ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി, തീയതി, കേന്ദ്രം, പങ്കെടുക്കുന്ന നഗരസഭകള്‍/പഞ്ചായത്തുകള്‍ എന്നീ ക്രമത്തില്‍:
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍
സെപ്റ്റംബര്‍ 10
10.00- കണ്ണൂര്‍ (കണ്ണൂര്‍, അഴീക്കോട്, വളപട്ടണം, ചിറക്കല്‍)
11.30- മട്ടന്നൂര്‍ (മട്ടന്നൂര്‍, കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി)
3.00- തലശ്ശേരി (തലശ്ശേരി, ന്യൂമാഹി, കതിരൂര്‍, എരഞ്ഞോളി)
സെപ്റ്റംബര്‍ 11
10.00- ചെറുകുന്ന് തറ (കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം)
11.30- പഴയങ്ങാടി (കടന്നപ്പള്ളി, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം)
2.30- പയ്യന്നൂര്‍ (പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, രാമന്തളി)
3.30- പെരിങ്ങോം (കാങ്കോല്‍-ആലപ്പടമ്പ, പെരിങ്ങോം, എരമം, ചെറുപുഴ)
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍
സെപ്റ്റംബര്‍ 10
10.00- ആലക്കോട് (ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവില്‍)
11.30- ശ്രീകണ്ഠാപുരം (ചെങ്ങളായി, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, എരുവേശ്ശി, ഇരിക്കൂര്‍)
2.00- മയ്യില്‍ (മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം)
4.00 തളിപ്പറമ്പ് (തളിപ്പറമ്പ്, ആന്തൂര്‍, പട്ടുവം, പരിയാരം, കുറുമാത്തൂര്‍)
സെപ്റ്റംബര്‍ 11
10.00- പെരളശ്ശേരി (പെരളശ്ശേരി, കടമ്പൂര്‍)
11.30- ചക്കരക്കല്‍ (മുണ്ടേരി, അഞ്ചരക്കണ്ടി, ചെമ്പിലോട്)
2.00- പേരാവൂര്‍ (പേരാവൂര്‍, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കോളയാട്, മുഴക്കുന്ന്)
4.00- ഇരിട്ടി (പടിയൂര്‍, ഇരിട്ടി, ഉളിക്കല്‍, പായം, അയ്യന്‍കുന്ന്, ആറളം)
സെപ്റ്റംബര്‍ 12
10.00- കൊളച്ചേരി (കൊളച്ചേരി, നാറാത്ത്)
2.00- കൂത്തുപറമ്പ് (കൂത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, പാട്യം, മാലൂര്‍, മാങ്ങാട്ടിടം)
4.00- പാനൂര്‍ (പാനൂര്‍, മൊകേരി, കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂര്‍, പന്ന്യന്നൂര്‍, ചൊക്ലി)
സെപ്റ്റംബര്‍ 13
10.00- പിണറായി (പിണറായി, കോട്ടയം മലബാര്‍, വേങ്ങാട്)
11.30- ധര്‍മ്മടം (ധര്‍മ്മടം, മുഴപ്പിലങ്ങാട്)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications