സമൂഹ സമ്പർക്ക സാധ്യത കൂടുന്നു: കണ്ണൂരിൽ റിവേഴ്സ് ക്വാറന്റൈൻ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. 60 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുള്ളവര്‍, വൃക്കരോഗികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാനുളള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് മറ്റുള്ളവര്‍ ഉറപ്പുവരുത്തണമെന്നും ഡിഎംഒ അറിയിച്ചു.
കണ്ണൂരിൽ സമ്പർക്ക രോഗബാധ പടരുന്നു: 62 പേരിൽ 56 പേർക്കും സമ്പർക്കത്തിലൂടെ വൈറസ്ബാധ!!
കല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ആളുകള്‍ ഒരുമിച്ചുകൂടുന്ന മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നും ഇവര്‍ മാറി നില്‍ക്കേണ്ടതാണ്. ആശുപത്രി സന്ദര്‍ശനം പോലെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതിന് വാര്‍ഡുതല ജാഗ്രാതാസമിതികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതിനിടെ ജില്ലയില്‍ 78 പേര്‍ക്ക് കുടി പുതുതായി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. 70 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2513 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 44 പേരടക്കം 1713 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 776 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ജില്ലയിൽപുതുതായി റിപ്പോർട്ട് ചെയ്ത 78 കേസുകളിൽ രണ്ടു കൊളച്ചേരി സ്വദേശിയും മൂന്ന് മയ്യിൽ സ്വദേശിയും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം കോടിപ്പൊയിലിൽ അന്തരിച്ച മൂസാ ഹാജിയുടെ കുടുംബത്തിലെ അംഗമാണ് രണ്ട് പേരും. ഇതോടെ പരേതൻ്റെ കുടുംബത്തിൽ രോഗം ബാധിക്കുന്ന അംഗങ്ങളുടെ എണ്ണം പത്തായി.മയ്യിൽ പഞ്ചായത്തിൽ പത്താം വാർഡിൽ രണ്ട് പേർക്കും പതിനാലാം വാർഡിൽ ഒരാൾക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.