കണ്ണൂരില്‍ കനത്തമഴയും ചുഴലിക്കാറ്റും തുടരുന്നു:
ഇരിട്ടി: ഇരിട്ടി മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുയര്‍ത്തിക്കൊണ്ടു കനത്ത മഴയും ചുഴലിക്കാറ്റും തുടരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണുള്ളത്. വനമേഖലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ മിക്കപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വനമേഖലയില്‍ പെയ്യുന്ന ശക്തമായ മഴയാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തിയത്. ബാവലി, ബാരാപോള്‍ പുഴകള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പഴശ്ശി പദ്ധതിയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
മഴ കനക്കുന്നു.. പീരുമേട്ടിൽ ഉരുൾപൊട്ടൽ, ഏലപ്പാറയിൽ വെള്ളപ്പൊക്കം, ജാഗ്രതാ നിർദേശം..
ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഉരുള്‍പൊട്ടല്‍ സാധ്യതയും വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സമാന സാഹചര്യം ഉണ്ടായപ്പോഴാണ് അയ്യന്‍കുന്ന്, ആറളം, മാക്കൂട്ടം വനമേഖലയിലും കൊട്ടിയൂര്‍ മേഖലയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്.
മഴയോടൊപ്പമുള്ള ചുഴലിക്കാറ്റാണ് മിക്കയിടങ്ങളിലും കനത്ത നാശം വിതച്ചത്. മരം കടപുഴകി വീണ് വൈദ്യുത ബന്ധം തകരാറിലായി. വൈദ്യുത തൂണുകള്‍ ചുഴലിക്കാറ്റില്‍ നിലം പൊത്തി.മരങ്ങള്‍ വീണ് വീടു തകര്‍ന്നു.വാഹനങ്ങള്‍ക്കു കേടുപറ്റി. വന്‍കൃഷി നാശമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. തെങ്ങ്. കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു. ഇരിട്ടി നഗരത്തില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.മരം കടപുഴകി വീണ് താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ജോര്‍ജ്ജിന്റെ കാറിന്റെ ചില്ല് തകര്‍ന്നു.
നേരംപോക്ക് റോഡില്‍ അഗ്നിശമനസേനാ നിലയത്തിന് സമീപം ലേബര്‍ ഓഫീസിന് മുന്‍വശത്തെ മരം പൊട്ടിവീണ് സമീപത്തെ ലൈന്‍മുറിയുടേയും , വീടിന്റെയും മേല്‍ക്കൂര തകര്‍ന്നു. ഇരിട്ടി -തളിപ്പറമ്പ് പാതയില്‍ പെരുവമ്പറമ്പില്‍ മരംവീണ് ട്രാസ്ഫോമര്‍ അടക്കം വൈദ്യുതി തൂണുകള്‍ റോഡിന് കുറുകേ വീണു. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും മേഖലയിലെ വൈദ്യുതി ബന്ധവും മണിക്കൂറുകളോളം നിലച്ചു .
മുഴക്കുന്നില്‍ മരം വീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു. പടിയൂരില്‍ മണ്ണിടിഞ്ഞ് ഒരു വീട് അപകടഭീഷണിയിലായി. എടത്തൊട്ടിയിലെ മുഴക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വളയങ്ങാടന്‍ സുരേന്ദ്രന്റെ വീടാണ് മരം വീണ് തകര്‍ന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മരം കടപുഴകി വീണ് സുരേന്ദ്രന്റെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. റോഡിരികില്‍ നിരവധി മരങ്ങള്‍ അപകട ഭീഷണിയായി നില്‍ക്കുകയാണ്.
പടിയൂര്‍ പഞ്ചായത്തിലെ പൂവ്വത്ത് മണ്ണിടിഞ്ഞ് വീട് അപകടഭീഷണിയിലായി. പൂവം മിച്ചഭൂമിയില്‍ താമസിക്കുന്ന തങ്കയത്തില്‍ രജീഷിന്റെ വീടിന്റെ പിറകു വശമാണ് ഇടിഞ്ഞത്. താല്‍ക്കാലികമായി നിര്‍മ്മിച്ച വീടാണ് അപകടഭീഷണിയിലായത്. കനത്ത കാറ്റില്‍ എടൂര്‍ മേഖലയില്‍ നിരവധി പേരുടെ വാഴ. മരച്ചീനി, റബര്‍ എന്നിവയക്കും വ്യാപക നാശം നേരിട്ടു. മേഖലയില്‍ വൈദ്യുതി ബന്ധങ്ങളും തകരാറിലായി. പൊടുന്നനെ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നത് ആശങ്കയുണ്ടാക്കി.
ശക്തമായ കാറ്റിലും മഴയിലും ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടമുണ്ടായി. വൈദ്യുതി തൂണുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു. മരങ്ങള്‍ ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. പ്രാപ്പൊയിലിലും പരിസരങ്ങളിലും കാറ്റടിച്ച് വ്യാപകമായ കൃഷി നാശവുമുണ്ടായി.
എയ്യന് കല്ലില്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന വയലില്‍ വിശ്വനാഥന്റെ 400 ഓളം നേന്ത്രവാഴ, മരച്ചീനി, ചേന തുടങ്ങിയ വിളകള്‍ നശിച്ചു. കുളത്തുവായിലെ എ. ബാലകൃഷ്ണന്റെ പശുതൊഴുത്ത് കനത്ത കാറ്റില്‍ നിലംപൊത്തി. ചെറുപുഴ ടൗണില്‍ കരോക്കാട് ഭാഗത്തു മരം കാറിനു മുകളിലേക്കു ഒടിഞ്ഞുവീണ് കേടുപാടുകള്‍ സംഭവിച്ചു. പ്രാപ്പൊയിലിലെ വി.വി യശോദയുടെ വീടിനു മുകളില്‍ മരം ഒടിഞ്ഞു വീണു. മരം പൊട്ടി റോഡില്‍ വീണതിനാല്‍ മിക്കയിടത്തും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.