കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റില്‍ നിന്ന് വിവരങ്ങൾ ചോർന്ന സംഭവം; പ്രതിഷേധം ശക്തം
കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയിലെ മുപ്പതിനായിരത്തില്‍ അധികം വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽവിദ്യാര്‍ത്ഥി പ്രതിഷേധവും ശക്തം. സംഭവത്തിൽ എം എസ് എഫ് സര്‍വ്വകലാശാല ആസ്ഥാനത്ത് മാര്‍ച്ച് നടത്തി. സര്‍വകലാശാല ആസ്ഥാനത്തെ ഗേറ്റിനുമുന്‍പില്‍ പൊലിസ് ബാരിക്കേഡ് വെച്ചു മാര്‍ച്ചു തടഞ്ഞതിനെ തുടര്‍ന്ന് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പുസമരം നടത്തി.
ഹാക്കര്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ കൊച്ചിയിലെ സ്വകാര്യ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയാണ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പിശകാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നിഗമനം.കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഹാക്കര്‍മാര്‍ അവരുടെ ഫോറങ്ങളിലൊന്നില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്ബര്‍, ഫോട്ടോകള്‍, ഫോണ്‍ നമ്ബര്‍ എന്നിവ കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.