ഗ്രൂപ്പ് പോര് ചതിച്ചു: 19ൽ 11 സീറ്റു നേടിയിട്ടും ഭരണം കൈവിട്ട് യുഡിഎഫ്, അട്ടിമറിയിലൂടെ ഭരണത്തിലെത്തി എൽഡിഎഫ്!
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ പോര് രൂക്ഷമായത് പാർട്ടിയ്ക്ക് തിരിച്ചടിയായി. കണ്ണൂർ നടുവിൽ പഞ്ചായത്തിൽ അധികാരം നഷ്ടമാവുന്നതിലേക്കാണ് ഇത് പാർട്ടിയെ എത്തിച്ചിട്ടുള്ളത്. പഞ്ചായത്തിൽ 19ൽ 11 സീറ്റുകളിൽ വിജയിച്ച യുഡിഎഫിനെ മലർത്തിയടിച്ച് എൽഡിഎഫ് അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
മലപ്പുറത്ത് നറുക്കിട്ട 10 പഞ്ചായത്തില്‍ ആറിടത്ത് യുഡിഎഫ്; നിറമരുതൂരില്‍ അപ്രതീക്ഷിത ജയം എല്‍ഡിഎഫിന്
ബേബി ഓടംപള്ളി
കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ബേബി ഓടംപള്ളിയാണ് ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ഇടതുമുന്നണി ബേബിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അതേ സമയം കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുമുന്നണി പഞ്ചായത്തിന്റെ ഭരണം പിടിച്ചത്.
കേരള കോൺഗ്രസിലേക്ക്
കഴിഞ്ഞ നാലു പതിറ്റാണ്ടായി യുഡിഎഫ് കൈവശം വെച്ച് ഭരിച്ചിരുന്ന കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമാണ് നടുവിൽ. കോൺഗ്രസ് വിമതരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഇവിടെ അധികാരത്തിലെത്തിയിട്ടുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ച് കഴിഞ്ഞദിവസമാണ് ബേബി ഓടംപള്ളിൽ കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്നത്.
വൈസ് പ്രസിഡന്റ്
കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച രേഖ രഞ്ജിത്ത് നടുവിൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. നാലു പതിറ്റാണ്ടിലേറെയായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് നടുവില്‍. ആകെയുള്ള 19ല്‍ 11 വോട്ടുകള്‍ നേടിയാണ് ബേബി ഓടംപള്ളില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായി പഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു ബേബി.
പാർട്ടിയിൽ പൊട്ടിത്തെറി
സെബാസ്റ്റ്യന്‍ വിലങ്ങോലിലാണ് ബേബിയുടെ പേരു നിര്‍ദ്ദേശിച്ചത്. ലിസി ജോസഫ് പിന്താങ്ങുകയായിരുന്നു. യുഡിഎഫില്‍നിന്നും മത്സരിച്ച അലക്‌സ് ചുനയംമാക്കലിന് എട്ട് വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. കണ്ണൂരിലെ മുതിര്‍ന്ന നേതാവും രാഷ്ട്രീയത്തിൽ ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുള്ള ബേബി ഓടംപള്ളിലിനെ മാറ്റി അലക്സ് ചുനയംമാക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്കും രാജിക്കും വഴിയൊരുക്കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകന്റെ രാജി
അലക്സ് ചുനയംമാക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ക്ക് പുറമേ പാർട്ടി അംഗത്വവും രാജിവെച്ചുകൊണ്ട് ബേബി ഓടംപള്ളിൽ കേരള കോൺഗ്രസ് എമ്മിൽ ചേരുന്നത്. പൊട്ടൻപ്ലാവ് മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിച്ച വിജയിച്ച കോൺഗ്രസ് ഐ ഗ്രൂപ്പിലെ തന്നെ അംഗമാണ് ചുനയംമാക്കൽ. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രേഖ രഞ്ജിത്തും എട്ടിനെതിരെ 11 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വിളക്കണ്ണൂര്‍ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ഇവരെയും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയിരുന്നു.
19ൽ 11 സീറ്റ്
നടുവിൽ പഞ്ചായത്തിലെ 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 11ഉം എല്‍ഡിഎഫിന് ഏഴും സീറ്റാണ് ലഭിച്ചിരുന്നത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതയും. കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ വിലങ്ങോലിലും ലിസി ജോസഫും കൂടി ബേബി ഓടംപള്ളിലിനെ പിന്തുണച്ചു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടുവില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. അതേ സമയം വിപ്പ് ലംഘിച്ചവർക്കെതിരെ നിയമ നടപടിയുമായി മുൻപോട്ടു പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വ്യക്തമാക്കിയിട്ടുണ്ട്.