'താനും ഇടതുപക്ഷക്കാരനാണ്, രാഷ്ട്രീയപിടിപാട് മാനദണ്ഡമാക്കുന്നത് സങ്കടകരം'; പ്രതികരിച്ച് ജോസഫ് സ്‌കറിയ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാജേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ നിയമന നീക്കവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അധ്യാപകന്‍ ഡോ.ജോസഫ് സ്‌കറിയ. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയും അധ്യാപകനുമാണ് റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഡോ. ജോസഫ് സ്‌കറിയ.
അക്കാദമിക രംഗത്ത് പ്രിയ വര്‍ഗ്ഗീസിന്റെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്‌കറിയ പറയുന്നത്. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നും റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. താനും ഇടതുപക്ഷക്കാരനാണ് അക്കാദമിക മികവിനെക്കാള്‍ രാഷ്ട്രീയ പിടിപാട് സര്‍വകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും ജോസഫ് സ്‌കറിയ പറഞ്ഞു.

അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ അധ്യാപകനാണ് ജോസഫ് സ്‌കറിയ. കഴിഞ്ഞ 27 വര്‍ഷമായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട് ഇദ്ദേഹം. നൂറ്റി അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്‌കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിരുന്നു. അതേസമയം പ്രിയാ വര്‍ഗ്ഗീസിന് തല്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മതിയായ യോഗ്യതയുണ്ടോ എന്ന ചോദ്യത്തിന് യൂനിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് കൃത്യമായ ഒരുത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിന്റെ ആനുകൂല്യം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാന്‍സിലര്‍ പറയുന്നത്. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും വിവാദം ഭയന്നാണെന്നാണ് ലഭിക്കുന്ന വിവരം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ തസ്തികയിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത കെകെ രാജേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപന പരിചയം ഇല്ല എന്നാണ് ആരോപണം. എഫ്ഡിപി അഥവാ ഫാക്കല്‍ട്ടി ഡെവലെപ്‌മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി അപേക്ഷയില്‍ ചേര്‍ത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്ഡിപി അധ്യാപന പരിചയമല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.

അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തത് എന്ന് ഇതുവരെ സര്‍വകലാശാല പറഞ്ഞിട്ടുമില്ല. പക്ഷെ പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇന്റര്‍വ്യൂ നടന്ന അന്ന് തന്നെ വാര്‍ത്തയും വന്നിരുന്നു. ഈ വാര്‍ത്ത വിസി നിഷേധിച്ചിട്ടുമുണ്ടായിരുന്നില്ല. ഇനി ഇന്റര്‍വ്യൂ നടത്തിയത് എത്ര തിടുക്കപ്പെട്ടായിരുന്നു എന്നുകൂടി അറിയേണ്ടതുണ്ട്. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബര്‍ 12. പിറ്റേന്ന് തന്നെ അപേക്ഷകരില്‍ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന്റെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബര്‍ പതിനെട്ടിന് ഇന്റര്‍വ്യൂ നടത്തി. മിന്നല്‍ വേഗത്തില്‍ നടപടി ക്രമം പൂര്‍ത്തിയാക്കി പ്രിയ വര്‍ഗ്ഗീസിന് അഭിമുഖത്തില്‍ ഒന്നാം റാങ്കും നല്‍കുകയായിരുന്നു.

പരാതിയും വിവാദങ്ങളും ഭയന്ന് ഇതുവരെയും റാങ്ക് പട്ടിക പുറത്തുവിടാതെ ഒളിച്ചുകളി തുടരുകയാണ് യൂണിവേഴ്‌സിറ്റി. പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായാണ് ഈ നീണ്ട കാത്തിരിപ്പെന്നാണ് വിസിയുടെ വിശദീകരണം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സലറായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് ഈ നിയമ ഉപദേശം നല്‍കേണ്ട ആള്‍. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്.

അതേസമയം പ്രിയ വര്‍ഗ്ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്ന് കണ്ണൂര്‍ യുനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ സമ്മതിച്ചിരുന്നു. ഒരാള്‍ക്ക് അവസരം നഷ്ടമാകരുത് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നും നിയമ ഉപദേശം നേടിയ ശേഷമേ നിയമനത്തില്‍ തീരുമാമെടുക്കൂ എന്നും വിസി പറഞ്ഞിരുന്നു. യോഗ്യതയില്ലെന്നറിഞ്ഞിട്ടും ഇന്റര്‍വ്യൂവില്‍ പ്രിയയെ പങ്കെടുപ്പിച്ചത് വഴിവിട്ട നിയമനത്തിനായാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ആരോപിച്ചിരുന്നത്. സേവ് യൂനിവേഴ്‌സിറ്റി തന്നെയാണ് പരാതി നല്‍കിയതും.

അസിസ്റ്റന്റ് പ്രഫസറായി എട്ടുവര്‍ഷത്തെ അധ്യാപന പരിചയയമായിരുന്നു യോഗ്യത. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് ഈ യോഗ്യതയില്ലെന്നും ഇന്റര്‍വ്യൂവില്‍ അവരെ പങ്കെടുപ്പിക്കരുത് എന്നും കാട്ടി സെനറ്റ് അംഗം ഡോ ആര്‍ കെ ബിജു നേരത്തെ വിസിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഫാക്കല്‍ട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴി ഗവേഷണം ചെയ്യാന്‍ അവധിയില്‍ പോയ കാലയളവും പ്രിയ അധ്യാപന പരിചയമായി ചേര്‍ത്തിട്ടുണ്ടെന്നും യുജിസി ചട്ടപ്രകാരം ഇത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സെനറ്റ് അംഹഗമായ ബിജു പരാതി നല്‍കിയകത്. പരാതി തള്ളിയ വിസി മതിയായ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നാണ് വിശദീകരണം. ഇന്റര്‍വ്യൂവില്‍ പ്രിയയ്ക്ക് തന്നെ ഒന്നാം റാങ്കും നല്‍കുകയും ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. പിന്നീട് വിസി മലക്കം മറിയുകയായിരുന്നു. അനധികൃത നിയമനത്തിനടക്കം കുടപിടിക്കുന്നത് കൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നാല് കൊല്ലത്തേക്ക് കൂടി വിസി സ്ഥാനത്ത് നിയമിച്ചതെന്നും സേവ് യൂണിവേഴ്‌സിറ്റി ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇടതുപക്ഷക്കാരനാണെങ്കിലും നിയമം വിട്ട് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് വിസി നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications