മുല്ലപ്പള്ളി കണ്ണൂരിലെങ്കിൽ സതീശൻ പാച്ചേനിക്ക് ഈ മണ്ഡലം; പുതിയ നീക്കം.. ചരടുവലിച്ച് സുധാകരൻ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു നേരത്തേ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ ഓരോ സീറ്റും നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയെ പോലുള്ള നേതാക്കൾ മത്സരിക്കുന്നതിനോട് ദേശീയ നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
ഹൈക്കമാന്റ് ഇടപെട്ടതോടെ മത്സരിക്കാൻ മുല്ലപ്പള്ളി തയ്യാറാവുകയും ചെയ്തു. കണ്ണൂരിൽ മത്സരിക്കാനുള്ള താത്പര്യമാണ് മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.മുല്ലപ്പള്ളി കണ്ണൂരിലേക്ക് കളം മാറ്റിയതോടെ അദ്ദേഹത്തെ ജയിപ്പിക്കാൻ ഉറച്ച് കെ സുധാകരനും രംഗത്തിറങ്ങിയിരിക്കുകയാണ്. ഒപ്പം കണ്ണൂർ സീറ്റിനായി ചരടുവലിച്ച സതീശൻ പാച്ചേനിക്കായി മറ്റൊരു സാധ്യതയും സുധാകരൻ തേടുന്നുണ്ട്.

അധ്യക്ഷ സ്ഥാനം നഷ്ടമായേക്കും
മുല്ലപ്പള്ളി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് യാതൊരു തടസവുമില്ലെന്ന നിലപാടായിരുന്നു കോൺഗ്രസ് ഹൈക്കമാന്റ് സ്വീകരിച്ചിരുന്നത്. മുല്ലപ്പള്ളിയ്ക്കായി സുരക്ഷിത മണ്ഡലം എന്ന നിലയിൽ കണ്ണൂർ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ
പാർട്ടി അധ്യക്ഷ സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പളളി.

കണ്ണുവെച്ച് സതീശൻ പാച്ചേനി
താൻ മത്സര രംഗത്ത് ഇല്ലെന്നും മുന്നണിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മുല്ലപ്പള്ളിയെ ഒഴിവാക്കിയുളള പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് അയച്ചത്. മുല്ലപ്പള്ളി മത്സരിക്കാനില്ലെന്നതായതോടെ കണ്ണൂർ സീറ്റിനായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്തെത്തുകയും ചെയ്തു.

കടന്നപ്പള്ളി രാമചന്ദ്രൻ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സതീശൻ പാച്ചേനിയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. അന്ന് കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രൻ 1196 വോട്ടുകൾക്കാണ് പാച്ചേനിയെ പരാജയപ്പടുത്തിയത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളായിരുന്നു സീറ്റ് നഷ്ടപ്പെടാൻ കാരണമായത്. ഇത്തവണ സാഹചര്യങ്ങൾ അനുകൂലമാണെന്ന വിലയിുത്തലിലാണ് പാച്ചേനി.

മേൽക്കൈ നേടാനും
മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മേൽക്കൈ നേടാനും യുഡിഎഫിന് സാധിച്ചിരുന്നു. ഇതോടെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ പാച്ചേനി ആരംഭിക്കുകയും ചെയ്തിരുന്നു.
സതീശൻ പാച്ചേനിയെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു. എന്നാൽ മത്സരിച്ചാൽ അധ്യക്ഷ സ്ഥാനം നഷ്ടമാകില്ലെന്ന എകെ ആന്റണി ഉറപ്പ് നൽകിയതോടെ മുല്ലപ്പള്ളിയും തിരുമാനം മാറ്റിയിരിക്കുകയാണ്.

മത്സരിക്കാൻ തയ്യാർ
മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ തന്നെ മത്സരിക്കാമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ മുല്ലപ്പള്ളിയെ കണ്ണൂരിൽ നിന്ന് വിജയിപ്പിക്കേണ്ടത് അധ്യക്ഷ സ്ഥാനം കണ്ണ് വെച്ച് നടക്കുന്ന സുധാകരനെ സംബന്ധിച്ചും അനിവാര്യമായിരിക്കുകയാണ്. മാത്രമല്ല അടുത്ത അനുയായിയായ സതീശൻ പാച്ചേനിയ്ക്കായി മറ്റൊരു സുരക്ഷിത മണ്ഡലവും സുധാകരൻ കണ്ടെത്തിയിട്ടുണ്ട്.

ഇരിക്കൂറിൽ
കെസി ജോസഫ് കഴിഞ്ഞ 39 വർഷമായി വിജയിക്കുന്ന യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് ഇരിക്കൂർ. ഇത്തവണ ഇരിക്കൂറിൽ നിന്ന് മത്സരത്തിന് ഇല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതോടെ കെപിസിസി ജനറൽ സെക്രട്ടറിയായ സജീവ് ജോസഫിനെയായിരുന്നു പരിഗണിച്ചിരുന്നത്.

സജീവ് ജോസഫ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കെസി ജോസഫിനെതിരെ മണ്ഡലത്തിൽ എതിർപ്പ് ശക്തമായതോടെ കെസി വേണുഗോപാലിന്റെ ഏറ്റവും അടുത്ത അനുയായി ആയ സജീവ് ജോസഫിന്റെ പേരായിരുന്നു സജീവമായി പരിഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഉമ്മൻചാണ്ടി ഉടക്കിട്ടതോടെ ജോസഫിനെ തന്നെ മത്സരിപ്പിക്കാൻ ഹൈക്കമാന്റ് തിരുമാനിക്കുകയായിരുന്നു.

അധ്യക്ഷ സ്ഥാനം
നിലവിലെ സാഹചര്യത്തിൽ ഇക്കുറിയും സജീവിന് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.യുഡിഎഫ് കോട്ടയിൽ സതീശൻ പാച്ചേനി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് കെ സുധാകരന്റെ കണക്ക് കൂട്ടൽ. കണ്ണൂരിൽ മുല്ലപ്പള്ളി വിജയിച്ചാൽ കെപിസിസി അധ്യക്ഷ സ്ഥാനം തനിക്ക് ലഭിക്കുമെന്നും സുധാകരൻ കണക്കാക്കു്നനുമ്ട്.












Click it and Unblock the Notifications