ജനം നിങ്ങളെ ആട്ടിയോടിക്കും; ഏപ്രിൽ ആറ് സിപിഎമ്മും മറക്കില്ലെന്ന് കെ.എം ഷാജി
സി.പി.എമ്മുകാരും നെഞ്ചിൽ കുറിച്ച് എഴുതിവെച്ചോളൂ, നിങ്ങളും ഈ ദിനം മറക്കില്ല. ഒരു നിരപരാധിയെ കൊന്നു തള്ളിയവരെ പുഴുത്ത പട്ടിയെ പോലെ ലോകം ഓർക്കും
കൂത്തുപറമ്പ്: കേരളത്തിലെ തെരുവുകളിൽ നിന്ന് ജനം സിപിഎമ്മിനെ ആട്ടിയോടിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. മൻസൂർ കൊല്ലപ്പെട്ട ഏപ്രിൽ ആറ് എന്ന ദിവസം മുസ്ലിം ലീഗ് മാത്രമല്ല, സിപിഎമ്മും ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ലീഗുകാർ ഈ ദിനം ഓർത്തുവെക്കണമെന്നാണ് സി.പി.എമ്മുകാർ എഴുതിയത്. ഞങ്ങൾ ഈ ദിവസം മറക്കില്ല. മരണം വരെ മറക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്റെ മരണ ദിവസമാണത്. പക്ഷേ, സി.പി.എമ്മുകാരും നെഞ്ചിൽ കുറിച്ച് എഴുതിവെച്ചോളൂ, നിങ്ങളും ഈ ദിനം മറക്കില്ല. ഒരു നിരപരാധിയെ കൊന്നു തള്ളിയവരെ പുഴുത്ത പട്ടിയെ പോലെ ലോകം ഓർക്കും. കേരളത്തിലെ തെരുവിൽനിന്ന് നിങ്ങളെ ജനം ആട്ടിയോടിക്കുമ്പോഴും അവരുടെ മനസ്സിൽ ഒരു ദയയും നിങ്ങളോടുണ്ടാവില്ല. അവിടേക്കാണ് പാർട്ടിയെ നിങ്ങൾ എത്തിക്കുന്നത്.'' ഷാജി പറഞ്ഞു.
മൻസൂറിന്‍റെ കൊലപാതകികൾ സാമൂഹിക സേവകരുടെ കുപ്പായമിട്ട ചെന്നായകളാണെന്നും ഷാജി പറഞ്ഞു. ഒരുഭാഗത്ത് സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക് വരുേമ്പാൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്. പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നതെന്നും ഷാജി പറഞ്ഞു.
ജനങ്ങൾ വെറുക്കേണ്ടത് കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്ടറിയായ സിപിഎമ്മിനെ കൂടിയാണെന്നും ഷാജി പറഞ്ഞു. ഡാൻസ് കളിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആവശ്യപ്പെടുന്ന പന്ന സാഹിത്യകാരൻമാർ വോട്ടുചെയ്യാനും െകാടിപിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
''കെ.ആർ മീര ആരാച്ചാർ എന്ന എന്ന പുസ്തകമെഴുതിയ സാഹിത്യകാരിയാണത്രെ. ആ കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരിൽ ആരാച്ചാരില്ലേ? ഇന്നലെ തൂങ്ങിയാടിയ മൃതശരീരം കണ്ടോ? ഒരാച്ചാർ കെട്ടിത്തൂക്കിയതാണത്. എത്ര പേരെയാണ് ഈ മണ്ണിൽ ആരാച്ചാർമാർ കൊന്നുതള്ളിയത്. പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി. ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?" -ഷാജി ചോദിച്ചു.
വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിൻ. ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സി.പി.എമ്മിന്‍റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. മിണ്ടാട്ടമില്ല. ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നതെന്നും ഷാജി പറഞ്ഞു.