ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോടിയേരിക്ക് അവസാനമായി അഭിവാദ്യം അര്‍പ്പിക്കാന്‍ തലശ്ശേരിയിലേക്ക് ഇപ്പോഴും ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
വിലാപയാത്ര തലശേരി ടൗണ്‍ഹാളില്‍ എത്തിയപ്പോൾ തങ്ങളുടെ പ്രിയ സഖാവിനായി പ്രവർത്തകൾ മുദ്രാവാക്യം വിളിച്ചു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് തലശ്ശേരി സാക്ഷ്യം വഹിച്ചത്. വിലാപയാത്ര ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.

ഭൗതികശരീരം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചതിന് പിന്നാലെ കോടിയേരിയുടെ ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് കോടിയേയിരും ടൗണ്‍ ഹാളിലെത്തി. മൃതദേഹത്തിന് അരികിലെത്തിയ വിനോദിനി സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു.
കരച്ചലടക്കാൻ പറ്റാതെ വിങ്ങിപ്പൊട്ടിയ വിനോദിനിയെ മകന്‍ ബിനീഷ് കോടിയേരി ചേര്‍ത്തു പിടിച്ചു എന്നാൽ കരഞ്ഞുതളർന്ന വിനോദിനി കുഴഞ്ഞുവീണു. കെ കെ ശൈലജയും പി കെ ശ്രീമതിയും പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെനിന്നും മാറ്റുകയായിരുന്നു.

രാത്രി പത്ത് മണി വരെ കോടിയേരിയുടെ ഭൗതിക ശരീരം തലശ്ശേരി ടൗൺ ബാളിൽ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിൽ എത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് , ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

രാവിലെ ഒമ്പതരയോടെ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത് . 11.20 ഓടെ ബംഗളൂരുവിൽ നിന്ന് എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഭാര്യ വിനോദിനി , മകൻ ബിനോയ് കോടിയേരി , മരുമകൾ റനീറ്റ എന്നിവരും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു.ഒരുമാസത്തിലേറെയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ നില ഇടയ്ക്ക് മെച്ചെപ്പെട്ടെരിന്നു. എന്നാൽ വീണ്ടും വഷളാവുകയായിരുന്നു.

നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. ടൗൺഹാളിലും മാടപ്പീടികയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്തെത്തിക്കുക. ആദരസൂചകമായി തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.
മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിയത്.












Click it and Unblock the Notifications