കുഞ്ഞിമംഗലത്തെ ബോർഡു വിവാദം: താൽക്കാലികമായി ഒത്തുതീർന്നു

പയ്യന്നൂർ : കുഞ്ഞിമംഗലത്ത് ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി. പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായത്.
മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി യോഗം തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച നടന്ന കമ്മിറ്റി യോഗത്തില്‍ വിഷയം കൈയാങ്കളിയുടെ വക്കിലെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച് വന്‍ പൊലീസ് സംഘം ക്യാപ് ചെയ്തിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ഒരു പ്രശ്‌നവും ഉണ്ടായില്ല.
സംക്രമ പൂജയ്ക്ക് ശേഷം നടയില്‍ ഒത്തുചേര്‍ന്ന വാല്യക്കാരുടെ മുമ്ബാകെ ക്ഷേത്രം കര്‍മി ഷിജു മല്ലിയോടാണ് ബോര്‍ഡ് വേണ്ടെന്ന തീരുമാനമറിയിച്ചത്. ഇത് വാല്യക്കാര്‍ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ വർഷം മുതലുണ്ടാവുകയും ഈ വർഷം തുടരുകയും ചെയ്ത ബോർഡ് വിവാദത്തിൽ താൽക്കാലിക പരിഹാരമുണ്ടായത്. സി.പി.എം പാർട്ടി ഗ്രാമങ്ങളിലൊന്നായ കുഞ്ഞിമംഗലത്ത് മതസൗഹാർദ്ദത്തെ തകർക്കുന്ന ബോർഡ് വന്നതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു.












Click it and Unblock the Notifications