കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് സമരം, യുഡിഎഫ് ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് ജയരാജൻ
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. കോർപറേഷൻ ഭരണ സമിതിക്കെതിരെ പ്രത്യക്ഷ സമരവുമായി സിപിഎം രംഗത്തെത്തി. കണ്ണൂർ കോർപറേഷൻ ഭരിക്കുന്ന യുഡിഎഫിനെതിരെ അതിരൂക്ഷ വിമർശനവുമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അഴിച്ചുവിട്ടത്.
കണ്ണൂര്‍ കോര്‍പറേഷനിലെ വികസന മുരടിപ്പിനെതിരെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജയരാജൻ. കുതിരക്കച്ചവടത്തിലൂടെ അധികാരത്തില്‍ വന്ന യു ഡി എഫ് വികസനകാര്യങ്ങളൊന്നും ചെയ്യാതെ എല്‍ ഡി എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പദ്ധതികളെല്ലാം തന്നെ ഉദ്ഘാടനം ചെയ്ത് ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

യു ഡി എഫ് ധാരണയനുസരിച്ച് 6 മാസം കഴിഞ്ഞാല്‍ മേയര്‍സ്ഥാനം ലീഗിന് നല്‍കണം. അങ്ങിനെ വരുമ്പോള്‍ ഡപ്യൂട്ടി മേയര്‍സ്ഥാനത്ത് പി കെ രാഗേഷ് ഉണ്ടാവുമെന്ന് വല്ല ഉറപ്പുമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ലീഗുമായുള്ള കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അടി ഉറപ്പാണെന്നും ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ എം മൂസ്സ അധ്യക്ഷത വഹിച്ചു. എന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കെ പി സഹദേവന്‍, കെ പി സുധാകരന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, മുഹമ്മദ് പറക്കാട്ട്, യു ബാബുഗോപിനാഥ്, നരേന്ദ്രന്‍ മാസ്റ്റര്‍, കെ കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എല്‍ ഡി എഫ് ഭകരണകാലത്ത് എല്ലാ കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്. എന്നാലിപ്പോള്‍ മൂവര്‍ സംഘത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷനില്‍ നടക്കുന്നത്. എല്‍ ഡി എഫ് കൗണ്‍സിലര്‍മാരെ കാണുമ്പോള്‍ ചുവപ്പ് കണ്ട കാളെയപ്പോലെയാണ് പെരുമാറുന്നത്. കൗണ്‍സിര്‍മാരെ മാത്രമല്ല ഉദ്യോഗസ്ഥരെ കൂടി ഇവര്‍ ഭയപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥരുടെ ഹാജര്‍ ബുക്കില്‍ ചുവപ്പ് മഷികൊണ്ട് അടയാളപ്പെടുത്താന്‍ ഡപ്യൂട്ടി മേയര്‍ക്കെന്താണ് അധികാരം. കോര്‍പറേഷന്‍ സെക്രട്ടറിക്കുള്ള അധികാരം ഡപ്യൂട്ടി മേയര്‍ക്ക് എങ്ങിനെ എടുക്കാന്‍ കഴിയുമെന്നും ജയരാജന്‍ ചോദിച്ചു.
എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ നടത്തുന്ന ഉദ്ഘാടന പ്രവൃത്തികള്‍ കൗണ്‍സിലര്‍മാരെ അറിയിക്കാതെയാണ് നടത്തുന്നത്. ഇങ്ങിനെ പോയാല്‍ ഉദ്ഘാടകനില്ലാതെ ജനങ്ങള്‍ തന്നെ നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്ന കാലം വരുമെന്നും മമ്മാക്കുന്ന് പാലം ഉദ്ഘാടനം ചെയ്ത സംഭവം വിവരിച്ച് ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. പിന്നെ നിങ്ങള്‍ ഡൂപ്ലിക്കേറ്റ് ഉദ്ഘാടനം ചെയ്യേണ്ടിവരുമെന്നും ജയരാജൻ പരിഹസിച്ചു. സമര പൊതുയോഗത്തിൽ എൻ ഉഷ അധ്യക്ഷയായി. അഡ്വ.പി സന്തോഷ് മുഹമദ് പറക്കാട്, നരേന്ദ്രൻ, തൈക്കണ്ടി മുരളീധരൻ, യു ബാബു ഗോപിനാഥ്, കെ കെ രാജൻ, കെ പി സുധാകരൻ എന്നിവർ പ്രസംഗിച്ചു. എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications