ഇടത് ലക്ഷ്യം 55 ല്‍ 35 ഉം നേടി ഭരണം;പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫ്, കണ്ണൂരില്‍ പൊടിപാറും
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും. മുസ്ലിം ലീഗിന്‍റെ ജില്ലാ ഭാരവാഹി യോഗം 10 ന് ചേരുന്നുണ്ട്. മറ്റ് പാര്‍ട്ടികളുടെ നേതൃയോഗങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഡിഎഫില്‍ മുന്നണി സീറ്റുകള്‍ സംബന്ധിച്ച വിഷയങ്ങളാവും ലീഗ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചാ വിഷയമാവുക.

കഴിഞ്ഞ തവണത്തെ നേട്ടങ്ങള്‍
മറുവശത്ത് കഴിഞ്ഞ തവണത്തെ നേട്ടങ്ങള്‍ ഇത്തവണയും ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി. സര്‍ക്കാറിന്‍റേയും തദ്ദേശ ഭരണസമിതികളുടേയും നേട്ടങ്ങല്‍ വോട്ടര്‍മാരിലെത്തിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടികള്‍ക്ക് സിപിഎം ഇതിനോടകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലും ശക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ മെല്ലേപ്പോക്ക്
സിപിഐ ആവട്ടെ വാര്‍ഡ് തല സമിതികള്‍ക്ക് പുറമെ വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിലവില്‍ മെല്ലേപ്പോക്കാണെങ്കിലും വരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകര്‍ന്നേക്കും. എല്ലാവരേയും മറികടന്ന് ഈ മാസം 20 നകം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളുമായാണ് ബിജെപി മുന്നോട്ട് പോവുന്നത്.

സീറ്റ് വിഭജനം
മുന്നണികള്‍ നേരിടുന്നു പ്രധാന പ്രശ്നം സീറ്റ് വിഭജനമാണ്. അടുത്തിടെ ചില പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വരികയും ചിലത് പോവുകയും ചെയ്തതിനാല്‍ നിലവിലെ സീറ്റ് വിഭജന ഫോര്‍മുലയ്ക്ക് മാറ്റം ഉണ്ടാവും. സംസ്ഥാന തലത്തിലെ നിര്‍ദ്ദേശം വരുന്നതോടെ മാത്രമാവും ഇതില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. കഴിഞ്ഞ തവണ യുഡിഎഫിലായിരുന്നു ലോക് താന്ത്രിക് ദള്‍ ഇപ്പോള്‍ എല്‍ഡിഎഫിന്‍റെ ഭാഗമാണ്.

ജോസ് കെ മാണി വിഭാഗത്തിനും
അവര്‍ക്ക് പുറമെ മുന്നണിയിലേക്ക് വരാനിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിനും ഇത്തവണ എല്‍ഡിഎഫ് സീറ്റ് നല്‍കേണ്ടതുണ്ട്. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ പലതും ഇത്തവണ വിട്ടുകൊടുക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഇതിനോടകം തന്നെ പ്രാദേശിക ഘടകങ്ങള്‍ക്കിടിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും തീരുമാനം ആയിട്ടില്ല.

എങ്ങനെ വീതിച്ച് നല്‍കും
യുഡിഎഫിലെ വിഷയും ജോസും ദളും മുന്നണി വിട്ടു പോയതോടെ ഒഴിവ് വന്ന സീറ്റുകള്‍ എങ്ങനെ വീതിച്ച് നല്‍കും എന്നതാണ്. മുസ്ലിം ലീഗ് കണ്ണൂരിലെ നഗരമേഖലകളില്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും സീറ്റിനായി രംഗത്തുണ്ട്. അതേസമയം ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുന്ന സീറ്റുകളില്‍ പരിമിതിയുണ്ടെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.

2015 ല്‍
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുകയാണെങ്കില്‍ ജില്ലയില്‍ മികച്ച വിജയമാണ് ഇടതുമുന്നണിക്ക് നേടിയെടുക്കാന്‍ സാധിച്ചത്. ജില്ലയിലെ 71 പഞ്ചായത്തില്‍ 52 ഇടത്തും ഇടതിന് സ്വന്തമാക്കാന്‍ കഴിഞ്ഞു. കേവലം 19 ഇടത്ത് മാത്രമായിരുന്നു യുഡിഎഫ് വിജയം. ദളിന്‍റെ വരവോടെ ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളില്‍ വിജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.

മുന്‍സിപ്പാലിറ്റുകളുടെ കാര്യത്തില്‍
മുന്‍സിപ്പാലിറ്റുകളുടെ കാര്യത്തില്‍ ഇരപാര്‍ട്ടികള്‍ക്ക് തുല്യ നിലയായിരുന്നു 2015 ല്‍ ഉണ്ടായിരുന്നു. നാല് വീതം മുന്‍സിപ്പാലിറ്റികളിലെ ഭരണം ഇരുവരും സ്വന്തമാക്കി. ആന്തൂര്‍, കൂത്തുപറമ്പ്, പയ്യന്നൂര്‍. തലശ്ശേരി, നഗരസഭകളില്‍ ഇടതും ഇരിട്ടി, പാനൂര്‍, തളിപ്പറമ്പ് നഗരസഭകളില്‍ യുഡിഎഫും ആണ് ഭരണം പിടിച്ചത്.

ജില്ലാ പഞ്ചായത്തില്‍ ഇടത് മേധാവിത്വം
ജില്ലാ പഞ്ചായത്തില്‍ ഇടത് മേധാവിത്വം വ്യക്തമാണ്. ആകെയുള്ള 24 സീറ്റീല്‍ 14 ഇടത്തും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ 9 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു. ശക്തമായ മത്സരം നടന്നത് കണ്ണൂര്‍ കോര്‍പ്പറേഷനിലായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍
ഇരുപാര്‍ട്ടികളും 27-27 എന്നീ നിലയിലായതോടെ കോണ്‍ഗ്രസ് വിമതനായി വിജയിച്ച കെകെ രാഗേഷിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ കോര്‍പ്പറേഷിനിലെ ഇടതുഭരണത്തിന് അവസാനം കുറിക്കുകയും ചെയ്തു. പിന്നീട് ലീഗ് അംഗത്തിന്‍റെ സഹായത്തോടെ പികെ രാഗേഷിനെ എല്‍ഡിഎഫ് അവിശ്വാപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

35 സീറ്റുകള്‍
ഇത്തവണ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തുന്നത്. കഴിഞ്ഞ തവണ വലിയ പ്രതീക്ഷയൊന്നും വെച്ചു പുലര്‍ത്താതിരുന്നിട്ടും മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചെങ്കില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലുടെ ഇപ്രാവശ്യം 35 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്താമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന നേതാക്കളെയടക്കം പാര്‍ട്ടി ഇത്തവണം രംഗത്ത് ഇറക്കിയേക്കും.

ഒരുക്കള്‍ സജീവം
മറുവശത്ത് യുഡിഎഫും ഒരുക്കള്‍ സജീവമാക്കുന്നുണ്ട്. കഴിഞ്ഞ തവണ സ്ഥാനാർഥികളിലും വിമതനീക്കത്തിലും പിഴച്ച യുഡിഎഫ്, ഇത്തവണ വിജയസാധ്യത മാത്രമേ പരിഗണിക്കുന്നുള്ളു. ലീഗിലും ചര്‍ച്ചകള്‍ തുടരുകയാണ്. മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടവർ ഇനി മത്സരിക്കേണ്ടെന്ന മാനദണ്ഡം ഉള്ളതിനാല്‍ മുസ്ലീം ലീഗില്‍ നിന്നും ചില പ്രമുഖര്‍ ഇത്തവണ ഒഴിവായേക്കും.












Click it and Unblock the Notifications