സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർക്ക് പൗരത്വം നിഷേധിക്കാൻ അവകാശമില്ല: യു വാസുകി
കണ്ണൂർ: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആർഎസ്‌എസിന്റെ പാരമ്പര്യം പേറുന്ന മോഡിക്കും അമിത്‌ഷായ്‌ക്കും പൗരത്വത്തെിന്റെ പേരിൽ ഒരാളെയും നാടുകടത്താൻ അവകാശമില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു വാസുകി. പറഞ്ഞു. ബ്രിട്ടീഷ് സാമ്രജത്വത്തിന് ദാസ്യ വേല ചെയ്‌വർക്ക് ഇന്ത്യ പൗരനെ തിരിച്ചറിയാനാവില്ല. ഇവിടെ ജനിച്ചവർ മരണം വരെ ഇവിടെ തന്നെ ജീവിക്കും.
അവരുടെ പൗരത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോഡിയെയും അമിത്‌ഷായെ ജനം തൂത്തെറിയും. രാജ്യത്ത് അലയടിക്കുന്ന പ്രക്ഷോഭം ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ നിയമ ഭേദഗതിയെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ്. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമേള്ളനത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്‌റ്റാഫീസിന് സമീപം സംഘപ്പിച്ച 'സ്‌ത്രീ ശക്തി’ വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വാസുകി.

കേരളത്തിൽ ഈ നിയമം നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ആവേശത്തോടെയാണ് തമിഴകം കേട്ടത്. എന്നാൽ തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ എഐഡിഎംകെ നിയമത്തിന് അനുകൂലമായി വോട്ടുചെയ്‌തവരാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തിനെതിരെ രംഗത്ത് വന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.
പെൺകുട്ടികളെുടെ രക്ഷകനെന്ന മോഡിയുടെ അവകാശവാദം പൊള്ളയാണ്. ഭരണഘടനയ്‌ക്ക് മുകളിൽ മനുസ്‌മൃതിയെ പ്രതിഷ്‌ഠിക്കുന്ന മോഡിക്ക് സ്‌ത്രീ സ്വാതന്ത്ര്യത്തെയും തുല്യതയെയും കുറിച്ച് പറയാൻ അർഹതയില്ല. തെലങ്കാനയിലെ പോലെ ലൈംഗീകാതിക്രമം നടത്തി യുവതിയെ കൊലപ്പെടുത്തുന്നവരെ ഏറ്റുമുട്ടലിലൂടെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കിൽ രാജ്യത്ത് ഒരോ വർഷവും 41000 പേരെ വെടിവെച്ച് കെല്ലേണ്ടി വരും.
സ്‌ത്രീകൾ പീഢനത്തിനും അക്രമത്തിനും ഇരയാവുന്നതിന് കാരണക്കാർ അവർ തന്നെയാണെന്നാണ് കണ്ടെത്തൽ. സ്‌ത്രീകളുടെ വേഷവും ആൺ സുഹൃത്തുക്കളും അസമയയത്തുള്ള സഞ്ചാരവുമാണ് അതിക്രമങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് സ്‌ത്രീവിരുദ്ധരുടെ വാദം. എന്നാൽ വേഷവും സഞ്ചാരവും പീഢനത്തിനുള്ള ലൈസൻസാണോയെന്ന് ഇവർ വ്യക്തമാക്കണം.
രാജ്യത്തെ സ്‌ത്രീകൾക്ക് തുല്യ നീതിയും തുല്യവേതനവും നിഷേധിക്കുകയാണ്. സ്‌ത്രീകളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത്.2017ലെ കണക്ക് പ്രകാരം ഒരു ദിവസം ശരാശരി ആയിരം സ്‌ത്രീകളാണ് പീഡിപ്പിക്കപ്പെടുന്നത്. 93 പേർ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു. 241 പേരാണ് ലൈംഗീക ചൂഷണത്തിന് വിവേധയമാവുന്നത്. സ്‌ത്രീധന പീഡനത്തിന്റെ പേരിൽ 26 പേരാണ് കൊല്ലപ്പെടുന്നത്. ഇവിടെയാണ് പെൺകുട്ടികളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുവെന്ന മോഡിയുടെ അവകാശവാദം പൊളിയുന്നതെന്നും വാസുകി വ്യക്തമാക്കി.
കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ പി മേരി അധ്യക്ഷയായി. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയറ്റ് അംഗം കെ കോമളകുമാരി, അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം ലളിതാ ലെനിൻ, മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എസ് അമ്മുക്കുട്ടി, ജില്ലാ പ്രസിഡന്റ് എൻ ചന്ദ്രൻ, സെക്രട്ടറി വി നാരായണൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെശ്യാമള, സംസ്ഥാന കമ്മിറ്റി അംഗം കെ ലീല എന്നിവർ സംസാരിച്ചു. കോമള ലക്ഷ്‌മണൻ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications