പൊലിസിനെ അക്രമിച്ച ക്വട്ടേഷൻ സംഘത്തിന് ഉന്നത നേതാവുമായി ബന്ധം: പിടിയിലായവരെ റിമാൻഡ് ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ ആയുധവുമായി പിടിയിലായവര്‍ ക്വട്ടേഷന്‍ സംഘമാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ്. ഇവരിൽ ഒരു ഉന്നത രാഷ്ട്രീയ പാർട്ടി നേതാവുമായി ബന്ധമുള്ളയാളാണ്. നേതാവുമൊന്നിച്ച് ഇയാൾ നിൽക്കുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബുധനാഴ്ച്ച രാവിലെ കണ്ണൂർ താവക്കര പുതിയ ബസ്സ്റ്റാന്റ്-എസ്ബിഐ റോഡില്‍ പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ വ്യാപാരിയെ ആക്രമിക്കാനെത്തിയതായിരുന്നു സംഘം .
വെടിയുണ്ട കാണാതായ കേസ്; അന്വേഷണം ഉന്നതരിലേക്ക്? കുരുക്ക് മുറുകുന്നു...
വ്യാപാരിയെ. ആക്രമിക്കാനായി ഇവർ നഗരത്തിലെത്തിയതറിഞ്ഞ ടൗണ്‍ പോലീസ് എസ്ഐ ഭവീഷും സംഘത്തിന്റെയും സമയോചിതമായ ഇടപെടലാണ് വ്യാപാരിയുടെ ജീവന്‍ രക്ഷിച്ചത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ക്വട്ടേഷൻ സംഘം പോലീസിനു നേരെയും കയ്യേറ്റം നടത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ കീഴടക്കാന്‍ കഴിഞ്ഞത്. ഇതിനിടെ ബോലോ തക്ബീര്‍ മുദ്രാവാക്യം വിളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ഇവര്‍ നടത്തി.
എന്നാൽ ഇതു വിലപ്പോയില്ല പിടി കൂട്ടുന്നതിനിടെയിൽ ഇവർ പോലീസ് വാഹനത്തിനും കേടുപാടുകള്‍ വരുത്തിയിരുന്നു. 15,000 രൂപയുടെ നഷ്ടം വാഹനത്തിനുണ്ടായതായി പോലീസ് പറയുന്നു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. പുതിയതെരുവിലെ വിവി ഷമീം, നമ്പ്രം മൊട്ടമ്മലിലെ എം. നൗഫല്‍, പുല്ലൂപ്പി കൊയിലേരിയന്‍ വിഷ്ണു, പേരാവൂരിലെ എറമുള്ളാന്‍, എടക്കാട്ടെ അഹ്ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പോലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഷമീം പത്തിലധികം കേസുകളിലെ പ്രതിയാണ്. നൗഫല്‍ വീടാക്രമിച്ച കേസിലെ പ്രതിയാണ്. വിഷ്ണുവിന്റെ പേരിലും നിരവധി കേസുകളുണ്ട്. പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് (ഒന്ന്) റിമാന്‍ഡ് ചെയ്തു.