ഇനി ആനവണ്ടിയിൽ നിന്നും ചായ കുടിക്കാം: കെഎസ്ആർടിസി ബസ്സിൽ മിൽമയുടെ ഫുഡ് ട്രക്ക് ഒരുങ്ങി
കണ്ണൂർ: കെഎസ്ആർടിസി ബസുകൾ യാത്ര ചെയ്യാൻ മാത്രമുള്ളതല്ല ചായ കുടിക്കാൻ കൂടിയുള്ളതാണെന്ന് തെളിയിക്കുകയാണ് മിൽമ. ഓടി പഴകിയ പഴഞ്ചൻ ബസുകളാണ് അത്യാധുനിക രീതിയിലുള്ള കഫ്റ്റീരിയായി പുത്തൻ മെയ്ക്ക് ഓവറിലെത്തുന്നത്.
കണ്ണൂർ കെഎസ്ആർടിസി. ഡിപ്പോയുടെ മുഖ്യകവാടത്തിലാണ് ഇനി ചായയും ലഘുഭക്ഷണവും കഴിക്കാനുള്ള സ്ഥിരം സൗകര്യവുമായി മിൽമ സജ്ജമായത്.
കെഎസ്ആർടിസി യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ പൊതുജനത്തിനും ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഫുഡ് ട്രക്ക് കണ്ണൂർ ഡിപ്പോയ്ക്ക് മുന്നിൽ തയ്യാറായിക്കഴിഞ്ഞു.
പഴയ കെഎസ്ആർടിസി ബസ് കൗതുകകരമാംവിധത്തിൽ രൂപമാറ്റം വരുത്തിയാണ് ഫുഡ് ട്രക്ക് രൂപപ്പെടുത്തിയത്. ഞായറാഴ്ച മുതലാണ് ഇതിൻ്റെ പ്രവർത്തനമാരംഭിക്കുക. കെഎസ്ആർടിസിയും മിൽമ മലബാർ മേഖലാ യൂണിയനും ചേർന്നാണ് പുതിയ സംരംഭം ഒരുക്കുന്നത്. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ന്യായവിലയിൽ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. കെഎസ്ആർടിസി കൈമാറിയ പഴയ ബസ് മിൽമയാണ് രൂപമാറ്റം വരുത്തി നവീകരിച്ചത്. കെഎസ്ആർടിസി ഡിപ്പോയുടെ കണ്ണായ സ്ഥലത്താണ് ഇത് സ്ഥാപിച്ചത്.

ബസിന്റെ പ്രതിമാസവാടക മിൽമ കെ.എസ്.ആർ.ടി.സി.ക്ക് നൽകും. ചായയ്ക്ക് പുറമെ കാപ്പി, ശീതളപാനീയങ്ങൾ എന്നിവയും ഇവിടെ ലഭ്യമാകും ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ തുടക്കത്തിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് ഫുഡ് ട്രക്ക് പ്രവർത്തിക്കുക. ലോക്ഡൗണിൽ ഇളവുവരുന്ന മുറയ്ക്ക് പ്രവർത്തനസമയം ദീർഘിപ്പിക്കും. ഭാവിയിൽ ജില്ലയിലെ കൂടുതൽ ഡിപ്പോകളിൽ ഈ സംവിധാനം നടപ്പിൽവരുത്താനും അധികൃതർ ലക്ഷ്യമിടുന്നുണ്ട് '
ഞായറാഴ്ച രാവിലെ 9.30-ന് ഡിപ്പോ പരിസരത്ത് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ.എസ്. മണി അധ്യക്ഷത വഹിക്കും. മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും.സംസ്ഥാനത്തെ രണ്ടാമത്തെ ഫുഡ് ട്രക്കാണ് കണ്ണുരിൽ ഒരുക്കിയത്.












Click it and Unblock the Notifications