എസ്ഡിപിഐയുടെ സഹായത്തെക്കുറിച്ച് എംകെ മുനീർ ; അതിലും ഭേദം മുസ്ലിംലീഗ് പിരിച്ചുവിടുന്നത്, വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ചു കുലുക്കിയാൽ നിലപാട് മാറ്റുന്ന പാർട്ടിയല്ല ഞങ്ങളുടേത്!
കോഴിക്കോട്: എസ്ഡിപിഐയുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിനേക്കാൾ മുസ്ലിംലീഗ് പിരിച്ചു വിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ചു കുലുക്കിയാൽ നിലപാട് മാറ്റുന്ന പാർട്ടിയല്ല ഞങ്ങളുടേത്. പറപ്പൂര് പഞ്ചായത്തിൽ എസ്ഡിപിഐയുമായി തോൾചേർന്ന് ഭരിക്കുന്ന സിപിഎം ആ ബന്ധം ഉപേക്ഷിക്കാൻ ഒരുക്കമാണോ എന്നും മുനീർ ചോദിച്ചു.
മുസ്ലിംലീഗ് നേതാക്കൾ എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തി എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുനീറിന്റെ പരാമർശം. മലപ്പുറത്തെയും പൊന്നാനിയിലെയും മുസ്‌ലീം ലീഗ് സ്ഥാനാർത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയാണ് ഏതാനും ദിവസം മുമ്പ് പുറത്തുവന്നത്.

എസ്ഡിപിഐ നേതാക്കളായ നസറുദ്ദീൻ എളമരം, അബ്ദുൾ മജീദ് ഫൈസി എന്നിവരുമായി കൊണ്ടോട്ടിയിലെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ അവിടെവച്ച് രാഷ്ട്രീയ ചർച്ച നടന്നുവെന്ന വാർത്ത ലീഗ് നിഷേധിച്ചു. എസ്ഡിപിഐയുമായി ബന്ധവുമില്ലെന്നും ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ലീഗിന്റെ വിശദീകരണം. വാർാേത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
വരാന്തയിലൂടെ നടന്ന് പോകുന്ന ദൃശ്യമാണ് മാധ്യമങ്ങൾ കാണിച്ചിട്ടുള്ളതെന്നും മറിച്ചുള്ളത് അവരുടെ വ്യാഖ്യാനം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ ചർച്ച നടന്നുവെന്നതു നിഷേധിക്കാൻ എസ്ഡിപിഐ തയ്യാറായിരുന്നില്ല. രാഷ്ട്രീയ ചർച്ച നടത്തിയെന്ന വാർത്ത ഇ.ടി മുഹമ്മദ് ബഷീറും നിഷേധിച്ചിരുന്നു. അപ്രതീക്ഷിതമായി എസ്ഡിപിഐ നേതാക്കൾ അവിടെയെത്തിയതാണെന്നും പോപ്പുലർ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചർച്ച നടത്താൻ അങ്ങോട്ട് പോണോ എന്നും ഇ.ടി ചോദിച്ചിരുന്നു.












Click it and Unblock the Notifications