മങ്കിപോക്സ്; കണ്ണൂർ സ്വദേശിയിലും ലക്ഷണങ്ങൾ; സ്രവം വിദഗ്ധ പരിശോധനയ്ക്ക്
കണ്ണൂർ : മങ്കിപോക്സ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ എത്തിയ വ്യക്തിയെയാണ് പരിയാരത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ണൂർ സ്വദേശിയാണ് ഇയാൾ. നിലവിൽ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്രവം പരിശോധനയ്ക്ക് വേണ്ടി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
അതേസമയം , ജൂലൈ 12 - ന് യു എ ഇയിൽ നിന്നും കേരളത്തിൽ എത്തിയ കൊല്ലം സ്വദേശിക്ക് മങ്കിപോക്സ് ആദ്യമായി സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസുലേഷനിൽ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, 11 പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രോഗിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ അഞ്ചുപേരും വിമാനത്തിൽ യാത്ര ചെയ്തവരുമാണ് ഈ 11 പേരുടെ പട്ടികയിൽ ഉള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ 12 - ന് വന്നിറങ്ങിയ കൊല്ലം സ്വദേശി ടാക്സിയിൽ തന്റെ അമ്മയുമായി എൻ എസ് സഹകരണ ആശുപത്രിയിൽ എത്തുകയായിരുന്നു.
മങ്കിപോക്‌സ്: 'ചിക്കൻ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും, കനിവ് 108 ആംബുലന്‍സ് സജ്ജം'; വീണാ ജോര്‍ജ്
യാത്ര ചെയ്തെത്തിയ വ്യക്തി തന്നെ തനിക്ക് മങ്കിപോക്സ് ആണെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാനും തയ്യാറായി. രോഗം ബാധിച്ച ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത് . ഇവിടെ നിന്നും രോഗിയുടെ സ്രവത്തിന്റെ സാമ്പിൾ അനുനിമിഷം കൊണ്ട് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു . ഇതിന് പിന്നാലെയാണ് യു എ ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് .
മങ്കിപോക്സ്: കേരളത്തിൽ ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും; വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ്
എന്നാൽ , രോഗി സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെയും രോഗി എത്തിയ എൻ എസ് സഹകരണ ആശുപത്രിയിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും 21 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകി . ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടായാലോ രോഗ ലക്ഷണങ്ങൾ പ്രകടമായാലോ ഉടൻ തന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.