മഴയെത്തിയിട്ടും കുടയില്ല: കണ്ണീർമഴയത്ത് വ്യാപാരികളും ഭിന്നശേഷിക്കാരും
തലശേരി: മഴ കനത്തിട്ടും കടകൾ തുറക്കാനാവാതെ കുടയും മറ്റു സാധനങ്ങളും വിൽക്കുന്ന വ്യാപാരികൾ 'ഇതോടെ കുടവിൽപ്പനക്കാരുടെ സീസൺ കണ്ണീർ മഴയിൽ മുങ്ങിയിരിക്കുകയാണ്.കഴിഞ്ഞ ഒരു മാസക്കാലമായി ലോക്ക്ഡൗണിൽ അടഞ്ഞുകിടക്കുകയാണ് കണ്ണുർ മേഖലയിലെ കടകളും മൊത്ത വിതരണ സ്ഥാപനങ്ങളും ഇതിനിടെയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവർക്ക് കടകൾ തുറക്കാൻ കഴിഞ്ഞുള്ളു.
ഇതു കാരണം പുതിയ സ്റ്റോ ക്കെടുക്കാനും കഴിഞ്ഞില്ല. ലോക് ഡൗണിൽ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യവുമായതോടെകാലവർഷം കലിതുള്ളിയെത്തിയിട്ടും വിപണിയിൽ കുടയെത്താത്ത സാഹചര്യവുമുണ്ടായി. ലോക്ഡൗണിൽ കുടനിർമാണ സാമഗ്രികളുടെ ലഭ്യത കുറഞ്ഞതുമാണ് വിപണിയിൽ കുടയെത്താത്തതിനു കാരണമെന്ന് മൊത്ത കച്ചവടക്കാർ പറയുന്നു.

കുട നിർമാണത്തിനാവശ്യമായ കമ്പി, തുണി, പിടി തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് ചൈന, തായ്‌വാൻ, ജപ്പാൻ, തായ്‌ലാൻഡ്, ദുബായ് എന്നിവിടങ്ങളിൽനിന്നാണ്. ഇവിടെനിന്നുള്ള ഇറക്കുമതി നടക്കാത്തതും കുടനിർമാണത്തെ ബാധിച്ചിട്ടുണ്ട്.
ഒന്നര മാസത്തോളമായി തുടരുന്ന ലോക്ഡൗണിൽ കുടയും മറ്റും വില്പന നടത്തുന്ന കടകൾ തുറക്കുന്നതിന് അനുമതി നൽകാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞതവണയെന്നപോലെ ഇത്തവണയും സ്കൂൾവിപണി ഉണരാത്തതും കുട നിർമാണ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ സംസ്ഥാനത്ത് ഒരു വർഷം 50 ലക്ഷത്തോളം കുടകൾ വിൽക്കാറുണ്ട്. മേയ്, ജൂൺ മാസങ്ങളിലാണ് പ്രധാനഇരുനൂറ് കോടിയോളം രൂപയുടെ കച്ചവടമാണ് ഈ സമയത്ത് നടക്കുന്നത്.
ഓരോ മൺസൂൺ സീസണിലും ഒത്തിരി പുതുമകൾ തങ്ങളുടെ കുടകളിൽ കൊണ്ടുവരാൻ കമ്പനികൾ മത്സരിക്കുന്നുണ്ടെങ്കിലും ഇത്തവണ ഒരു കമ്പനിയും അതിന് മുതിർന്നിട്ടില്ല. വിപണിയെ അമ്പരപ്പിക്കുന്ന നൂതന മോഡലുകൾ ഓരോ മലയാളിയുടെയും മനസിൽ പതിയുന്ന കുടകളെ പത്ര-ദൃശ്യ മാധ്യമ പരസ്യങ്ങളായാണ് കേരളത്തിലെ മുൻനിര കുട കമ്പനികൾ അവതരിപ്പിച്ചിരുന്നത്. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കുടകൾ വരെ ഒരു ഘട്ടത്തിൽ ഇറങ്ങിയിരുന്നു. ഇത്തരത്തിൽ നൂതന ടെക്നോളജികൾ കുടകളിൽ പരീക്ഷിച്ചുകൊണ്ടിരുന്ന കമ്പനികൾ കഴിഞ്ഞ രണ്ടു വർഷമായി ഇതിൽ നിന്ന് ഉൾവലിഞ്ഞു നിൽക്കുകയാണ്. ഇത്തവണത്തെ വിപണി നഷ്ടമായത്തോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നിർമാതാക്കൾ. ഇതു കൂടാതെ
പുതിയ അധ്യയന വർഷവും മഴക്കാലവും അടച്ചുപൂട്ടലിൽ ആളനക്കമില്ലാതെ കടന്നുപോകുമ്പോൾ തോരാത്ത കണ്ണീരുമായി നിലനിൽപ്പിനായി പാടുപെടുകയാണ് ഭിന്നശേഷിക്കാരും.
. നട്ടെല്ലിനു ക്ഷതമേറ്റും കൈകാലുകൾ തളർന്നുമൊക്കെ വീടുകളിൽ തളക്കപ്പെട്ട ഭിന്നശേഷിക്കാരുടെ പ്രധാന വരുമാന സ്രോതസായിരുന്നു കുട നിർമാണം. കടലാസ് പേന, ഫാൻസി സാധനങ്ങൾ എന്നിവയും നിർമിച്ചു വിൽക്കാറുണ്ടെങ്കിലും പലർക്കും ജീവിക്കാൻ ആവശ്യമായ വരുമാനം ലഭിച്ചിരുന്നത് കുട നിർമാണത്തിൽ നിന്നുമായിരുന്നു. കഴിഞ്ഞ വർഷവും പതിവുപോലെ കുടകൾ നിർമിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ കുടകൾ വിറ്റഴിക്കാനാവാതെ കെട്ടിക്കിടന്നു.
ഇരുന്നും കിടന്നും മുച്ചക്ര വാഹനത്തിലിരുന്നുമൊക്കെ ഏറെ പ്രയാസപ്പെട്ടാണ് കുട നിർമിച്ചിരുന്നത്. കോവിഡിന് മുന്പ് ഇത് വിറ്റഴിക്കാൻ സന്നദ്ധ സംഘടനകളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരും നിസഹായാവസ്ഥയിലാണ്. കുടകള്‍ നിർമിക്കാനും വിറ്റഴിക്കാനും ഒരു വഴി തുറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സംഘടനകളുടെയോ സര്‍ക്കാരിന്‍റെയോ ഇടപെടലുണ്ടാകണം. അല്ലെങ്കില്‍ പ്രതിസന്ധിയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന ഇവര്‍ ശരിക്കും തളര്‍ന്നുപോകുമെന്ന അവസ്ഥയിലാണ് കടന്നു പോകുന്നത്.












Click it and Unblock the Notifications