പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു പെട്രോൾ പമ്പിലേക് ഇടിച്ചു കയറി; അപകടമുണ്ടാക്കിയത് എആർ ക്യാംപിലെ പഴഞ്ചൻ വാഹനം
കണ്ണൂർ: കണ്ണൂർ നഗരത്തിൽ എആർ ക്യാംപിലെ ജീപ്പ് പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞുകയറി.കലക്ടറേറ്റിന് മുൻപിലെ പെട്രോൾ ബങ്കാണ് പൊലീസ് ജീപ്പിടിച്ച് തകർന്നത് തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്കാണ് സംഭവം.
ജീപ്പ് റോഡിലെ ഡിവൈഡർ തകർത്ത് എതിർ ദിശയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡർ തകർത്തതിനു ശേഷം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട കാറിൽ ജീപ്പിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പിന്നോട്ട് തെറിച്ച് പെട്രോൾ നിറയ്ക്കുന്ന മെഷിനും തകരാൻ കാരണമായി. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. പൊലിസ് ജീപ്പ് ഡ്രൈവർക്കും കാറിലുണ്ടായിരുന്നയാൾക്കുമാണ് പരിക്ക്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഉടൻ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തി വലിയൊരു അപകടമൊഴിവാക്കി. ഇന്ധനചോർച്ചയില്ലാത്തതിനാലാണ് വൻ അപകടമൊഴിവായത്. ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് കണ്ണൂർ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എട്ടു മണിയോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ പമ്പിൽ നിന്നും മാറ്റിയിട്ടുണ്ട്.
കണ്ണൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ പമ്പുകളിലൊന്നാണിത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ പമ്പിൽ സാധാരണയായി നല്ല വാഹന തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പൊലീസും ജീവനക്കാരും നാട്ടുകാരും . സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചിട്ടുണ്ട്. പൊലീസ് ജീപ്പിന്റെ കാലപ്പഴക്കമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പെട്രോൾ നിറയ്ക്കുന്ന മെഷീൻ മാറ്റി സ്ഥാപിക്കുന്നതു വരെ ബങ്കിന് സുരക്ഷയൊരുക്കാൻ ഫയർഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ പൊലിസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവായി മാറിയിരിക്കുകയാണ്. പഴഞ്ചൻ വാഹനങ്ങളാണ് പൊലിസ് അമിത വേഗത്തിൽ ഓടിക്കുന്നതെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് യാത്രക്കാർ പറയുന്നത്.












Click it and Unblock the Notifications