തളിപ്പറമ്പിൽ പോലീസിലെ വലച്ച മോഷ്ടാവ് പിടിയിൽ; മുജീബിനെ കുടുക്കിയത് കളഞ്ഞുപോയ മൊബൈൽഫോൺ
കണ്ണൂര്‍: ഒന്‍പത് മാസമായി തളിപ്പറമ്പില്‍ നടന്നുവരുന്ന കാര്‍ തകര്‍ത്തുള്ള കവര്‍ച്ചകളില്‍ ഒരു തുമ്പും ലഭിക്കാതെ ഉഴലുകയായിരുന്ന പൊലിസിന് തുണയായത് കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍. ഒരാഴ്ച മുന്‍പ് തളിപ്പറമ്പില്‍ നിന്നും കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ആണ് കാര്‍ തകര്‍ത്തുള്ള കവര്‍ച്ചാ കേസിലേക്ക് പൊലിസിനുള്ള ആദ്യ സൂചനയായി മാറിയത്. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് സമീപത്ത് നിന്നാണ് ചുമട്ട് തൊഴിലാളികള്‍ക്ക് വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വീണ് കിട്ടിയത്. തുടര്‍ന്ന് ഇവര്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ആ മൊബൈലിലേക്ക് കൂടുതല്‍ തവണ വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും എടുത്തില്ലെന്ന് ഫോണ്‍ ലഭിച്ച ചുമട്ടു തൊഴിലാളി സുരേഷ് പറഞ്ഞു.
സുരേഷ് ഈ നമ്പര്‍ ട്രൂ കോളറില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ മില്‍മ മുജീബ് എന്ന പേരായിരുന്നു വന്നത്. തുടര്‍ന്ന് ഈ ഫോണ്‍ എഎസ്ഐ എം രഘുനാഥിനെ ഏല്‍പ്പിച്ചു. ഈ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ പൊലിസ് അന്ന് മുതല്‍ മുജീബിനെ നിരീക്ഷിച്ചുവന്നിരുന്നു. പറശ്ശിനിയില്‍ മോഷണം നടന്ന സ്ഥലത്തുനിന്നും തളിപ്പറമ്പ് പൊലിസ് ശേഖരിച്ച സിസിടിവി കാമറ ദൃശ്യങ്ങളില്‍ നിന്നും മുജീബാണ് മോഷണങ്ങള്‍ക്കു പിന്നിലെന്ന് ഉറപ്പിക്കാനായതോടെയാണ് മുജീബിനെ എളുപ്പത്തില്‍ വലയിലാക്കാന്‍ പൊലിസിന് സാധിച്ചത്.

പുഷ്പഗിരി സ്വദേശി മാടാളന്‍ പുതിയ പുരയില്‍ അബ്ദുള്‍ മുജീബ്(42) ഗള്‍ഫിലെ ഒരു വ്യവസായിയുടെ ഭാര്യയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇവരോടൊപ്പം ഗള്‍ഫിലേക്ക് പറന്ന് അടിപൊളി ജീവിതം നയിക്കാനാണ് ഇയാള്‍ നാട്ടില്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ ടി രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് മുജീബിനെ പിടികൂടിയത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ 20തോളം സംഭവങ്ങളാണ് തളിപ്പറമ്പിലെ വാഹന ഉടമകളെയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയത്.
കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വച്ചിരുന്ന ബാഗ് മോഷ്ടിച്ചായിരുന്നു പരമ്പരയുടെ തുടക്കം. പിന്നീട് സമാന രീതിയില്‍ തളിപ്പറമ്പിന്റെ പല ഭാഗങ്ങളിലായി 20തോളം സംഭവങ്ങള്‍ നടന്നു. ഇതില്‍ 5,96,000 രൂപയും 74 ബഹറിന്‍ ദിനാറും മുന്നരപവന്‍ സ്വര്‍ണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ ബഹറിന്‍ ദിനാര്‍ തളിപ്പറമ്പിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇന്ത്യന്‍ കറന്‍സിയായി മാറ്റിയിരുന്നു.
മൂന്നരപവന്‍ സ്വര്‍ണം ഒരുപ്രമുഖ ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയും ചെയ്തു. ഇവ പൊലിസ് കണ്ടെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച്ച സ്‌നേക്ക് പാര്‍ക്കിന് സമീപത്ത് നിര്‍ത്തിയിട്ട ചുഴലി ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ തോമസിന്റെ കാര്‍ തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പറശിനിക്കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ കാര്‍ തകര്‍ത്ത് 18,000 രൂപ മോഷ്ടിച്ചു. ഒരാഴ്ച്ച മുന്‍പ് കോണ്‍ഗ്രസ് മന്ദിരത്തിനു സമീപത്തെ ചുമട്ടു തൊഴിലാളികള്‍ക്ക് ലഭിച്ച മൊബൈല്‍ഫോണാണ് അബ്ദുള്‍ മുജീബിലേക്ക് എത്തിച്ചേരാന്‍ പൊലിസിന് സഹായമായത്. ചുമട്ടു തൊഴിലാളികള്‍ ഏല്‍പ്പിച്ച മൊബൈല്‍ പൊലിസ് പരിശോധിച്ചപ്പോള്‍ സംശയിക്കത്തക്ക വിവരങ്ങള്‍ ലഭിക്കുകയും മുജീബിനെ നിരീക്ഷിച്ചുവരികയുമായിരുന്നു. ഇതിനിടയിലാണ് പറശ്ശിനിയില്‍ മോഷണം നടന്നത്.
സംഭവ സ്ഥലത്തുനിന്നും തളിപ്പറമ്പ് പൊലിസ് ശേഖരിച്ച സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും മുജീബാണ് മോഷണങ്ങള്‍ക്കു പിന്നിലെന്നും ഉറപ്പിക്കാനായി. തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെ മുജീബിനെ പിടികൂടുകയും ചെയ്തു. കേസുകളില്‍ വേഗത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ സമര്‍ത്ഥരായ തളിപ്പറമ്പ് പൊലിസിന് ഏറെ തലവേദനയുണ്ടാക്കിയാണ് മോഷണ പരമ്പരകള്‍ അരങ്ങേറിയത്. ഡിവൈഎസ്പി ടികെ രത്‌നകുമാറിനോടൊപ്പം സിഐഎന്‍കെ സത്യനാഥന്‍, എസ്ഐ കെപി ഷൈന്‍, എഎസ്ഐ എം രഘുനാഥ്, സീനിയര്‍ സിപിഒ എജി അബ്ദുള്‍റൗഫ്, സിപിഒ മാരായ സ്‌നേഹേഷ്, ബിനീഷ്, രാജീവന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications