ഡിസ്റ്റൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തിയില്ലെങ്കിൽ പ്രക്ഷോഭം; പാരലൽ കോളേജ് അസോ. ഭാരവാഹികൾ
കണ്ണൂര്‍: കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റന്‍സ്, പ്രൈവറ്റ് രജിസ്ട്രേഷന്‍ ആരംഭിക്കാന്‍ തടസമില്ലാത്ത വിധം ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ അനാവശ്യ വകുപ്പുകളായ 47 (2), 72 എടുത്തുകളയാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഒക്‌ടോബര്‍ 10 ന് രാവിലെ 10 മണിക്ക് പാരലല്‍ കോളേജ് അധ്യാപകരും ജീവനക്കാരും കേരളത്തിലെ എംഎല്‍എമാരുടെ ഓഫീസുകളിത്തി നിവേദനം സമര്‍പ്പിക്കും.
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ തുടങ്ങിയ ഓപ്പണ്‍ സര്‍വ്വകലാശാലയിലെ രണ്ട് വകുപ്പുകള്‍ സമാന്തരവിദ്യാഭ്യാസ മേഖലക്ക് കനത്ത ആഘാതം ഏല്‍പിച്ചിരിക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം കേരള സര്‍ക്കാര്‍ കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ എന്നീ സവ്വകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകളിലോ വിദൂര കോഴ്സുകളിലോ പഠിക്കാന്‍ താല്‍പര്യമുള്ളവരെ അതിന് അനുവദിക്കാത്ത വിധമാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി നിയമത്തില്‍ 47 (2), 72 എന്നീ വകുപ്പുകള്‍ ചേര്‍ത്തിട്ടുള്ളത്. ഈ വകുപ്പുകള്‍ പ്രകാരം ഓപ്പണ്‍ യൂണിവേഴ്സിറ്റി നടത്തുന്ന വിദൂര കോഴ്സുകള്‍ മറ്റ് സര്‍വ്വകലാശാലകളില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ഇല്ല. റെഗുലര്‍ സര്‍വ്വകലാശാലകളില്‍ ഉള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ ഫീസിന്റെ ആറിരട്ടിയില്‍ അധികമാണ് ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വിദൂര കോഴ്സുകളുടെ ഫീസ്. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ നടത്തുന്നതിന് യുജിസിയുടെ അനുമതി ആവശ്യമുണ്ടെന്ന് എവിടെയും പറയുന്നില്ല. കേരളത്തിലെ റഗുലര്‍ സര്‍വ്വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ അനുമതി ഇല്ലാത്തപ്പോഴും പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തിയിരുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തിയത് അതിനുദാഹരണമാണ്.
സര്‍ക്കാര്‍ അടിയന്തിരമായും കേരള, കാലിക്കറ്റ്, എംജി കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ തുടരുവാനും യുജിസിയുടെ അനുമതി ലഭിക്കുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുവാനും സാധിക്കുന്ന തരത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാ ശാലാ നിയമത്തിലെ 47 (2), 72 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തണമെന്നാണ് അസോസിയേഷന്‍ ആവശ്യം.
സര്‍ക്കാറിന്റെ ഇത്തരം തീരുമാനം നിമിത്തം പാരലല്‍ കോളേജുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്. ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടുന്ന ഈ മേഖല ഏതാണ്ട് അഞ്ച് ലക്ഷം കുടുംബങ്ങളുടെ ജീവിതോപാധി കൂടിയാണ്. അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതി യുവാക്കളുടെ തൊഴിലിടം കൂടിയാണ് ഇതോടൊപ്പം ഇല്ലാതാകുന്നത്.
സ്വന്തം നാട്ടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ ഇതരസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പറഞ്ഞയക്കുന്നതിന് പ്രോത്സാഹനം നല്‍കുക കുടിയാണ് ഈ നിയമം. സര്‍ക്കാര്‍ ഖജനാവിന് ഫീസിനത്തിലും മറ്റും കിട്ടിക്കൊണ്ടിരുന്ന കോടിക്കണക്കിന് രൂപ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയാണ്.
നീതി നിഷേധം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബ സംഗമം ചേര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍, കണ്‍വീനര്‍ ടി.കെ. രാജീവന്‍, രക്ഷാധികാരി സി. അനില്‍കുമാര്‍, കെ.പി. ജയബാലന്‍, കെ. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications