പരിയാരത്തെ വീടു കുത്തി തുറന്ന് കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ
പരിയാരം: കവർച്ചാ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് സുള്ളന്‍ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി. ജോലാര്‍പേട്ട റെയില്‍വെ സ്റ്റേഷനില്‍ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ സാഹസികമായിട്ടായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീര്‍അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവര്‍ന്ന കേസിലെ ഒന്നാംപ്രതിയാണ് കോയമ്പത്തൂര്‍ സ്വദേശി സുള്ളന്‍ സുരേഷ്.
കഴിഞ്ഞ ഒരാഴ്ച്ചയായി എസ്.എച്ച്.ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസിന്റെ പ്രത്യേകസംഘം സുള്ളന്‍ സുരേഷിനെ പിടികൂടാനായി തമിഴ്നാട്ടിലായിരുന്നു.
പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുരേഷ് കര്‍ണാടകയിലേക്ക് കടക്കാനായി വെള്ളിയാഴ്ച്ച ഉച്ചയോടെ ജോലാര്‍പേട്ട റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഇവിടെ വെച്ച് പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ സാഹസികമായാണ് പൊലീസ് സുള്ളനെ വലയിലാക്കിയത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ.

വെള്ളിയാഴ്ച്ച രാവിലെ പ്രതിയെ പരിയാരത്ത് എത്തിച്ചു മോഷണം നടന്ന ചിതപ്പിലെ പൊയിലിലെ വീട്ടിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ സുപ്രധാന വിവരങ്ങല്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കേസിൽ നേരത്തേ 3 പേരെ പോലീസ് പിടികൂടിയിരുന്നു. സുരേഷിന്റെ കൂട്ടാളികളായ സഞ്ജീവ്കുമാര്‍, ജെറാള്‍ഡ്, രഘു എന്നിവരാണ് പിടിയിലായത്. അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാന്‍ ബാക്കിയുള്ളത്.
ഷിജോ അഗസ്റ്റിന്‍, അഷറഫ്, രജീഷ്, സയ്യിദ്, നൗഫല്‍ എന്നീ പോലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications