പെരിങ്ങോം പീഡനം: രണ്ടു പേർക്കെതിരെ കൂടി പോക്സോ ചുമത്തി, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം
ചെറുപുഴ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി പോക്സോ കേസെടുത്തു. പെരിങ്ങോം മാടക്കാംപൊയിലിലെ സുധീഷ് (40), സജിത് (35) എന്നിവര്‍ക്കെതിരേയാണ് പെരിങ്ങോം പോലിസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയില്‍ നിന്നും മട്ടന്നൂര്‍ കോടതി മജിസ്ട്രേറ്റ് കോടതി ഇക്കഴിഞ്ഞ രണ്ടിന് രഹസ്യമൊഴിയെടുത്തതിനു പിന്നാലെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയില്‍ നിന്നും മട്ടന്നൂരിലെ മഹിള മന്ദിരത്തില്‍ വച്ച് മൊഴിയെടുത്തപ്പോഴാണ് പീഡിപ്പിച്ച രണ്ടുപേരെ കുറിച്ച് മൊഴി നല്‍കിയത്. ഇതോടെ കേസില്‍ പത്തുപേര്‍ക്കെതിരേ പോക്സോ ചുമത്തിയിട്ടുണ്ട്.
'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്
പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് സെക്സ് റാക്കറ്റിലെ കൂടുതല്‍ കണ്ണികളെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. പിന്നോക്ക വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടിയായതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സംഭവവുമായി ബന്ധപ്പെട്ട് കാങ്കോലില്‍ താമസിക്കുന്ന പ്രവാസിയും ഇപ്പോള്നിര്മ്മാണ തൊഴിലാളിയുമായ കല്ലന് ഹൗസില്‍ പ്രജിത്ത് (35), കാങ്കോല്‍ കാളീശ്വരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പുളുക്കൂല്‍ ദിലീപ് (30) എന്നിവരെപോക്സോ കേസില്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് മുമ്പ് അറസ്റ്റിലായ മൂന്നുപേരും റിമാന്റിലാണുള്ളത്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ ആളുകളുള്‍പ്പെട്ട സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി പോലീസിന് സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് ചിലരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കണ്ടെത്തി മട്ടന്നൂരിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ വിവരം പുറത്തു വന്നത്. എസ്.ഐ. എൻ.കെ.ഗിരീഷ്, എ.എസ്.ഐമാരായ സത്യൻ, അബ്ദുള്‍ റൗഫ് ക്രൈം സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, ടി.കെ.ഗിരീഷ് ,വനിത സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു എന്നിവരാണ് ഡിവൈഎസ്പിയുടെ അന്വേഷണ സംഘത്തിലുള്ളത്.