പയ്യാമ്പലത്ത് ഓട്ടോ പാർക്കിങ് അനുവദിക്കാതെ പോലീസ്: പ്രതിസന്ധിയിലായി ഓട്ടോ തൊഴിലാളികൾ
കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കണ്ണൂർ നഗരത്തിലെ ഓട്ടോ തൊഴിലാളികളെ പോലീസ് പ്രതിസന്ധിയിലാക്കുന്നതായി പരാതി. കണ്ണൂർ കോര്‍പറേഷന്‍ അനുവദിച്ചിട്ടും പയ്യാമ്പലത്ത് ഓട്ടോ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. പ്രധാന ടൂറിസം മേഖലയായ പയ്യാമ്പലം ബീച്ചിന് സമീപമുള്ള ഓട്ടോ സ്റ്റാന്റില്‍ നിലവില്‍ പാര്‍ക്ക് ചെയ്യാന്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അനുമതി നല്‍കാതായതോടെയാണ് തൊഴിലാളികള്‍ ദുരിതത്തിലായത്. സംഭവത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്ന പരിഹാരമായിട്ടില്ല. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് പോലീസുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.
കേരളം പിടിക്കാനിറങ്ങിയ ഗെലോട്ടിന് രാജസ്ഥാനില്‍ പിഴച്ചു, ഭരണം 20 ഇടത്ത് മാത്രം, ബിജെപി 24 ഇടത്ത്!!
പയ്യാമ്പലം ബീച്ച് റോഡില്‍ ഇരുവശവും നൂറുകണക്കിന് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പോലിസ് അനുമതി നല്‍കുന്നുണ്ട്. എന്നാൽ ഓട്ടോ തൊഴിലാളികളോട് മാത്രം പൊലിസ് ഏകപക്ഷീയമായി വിവേചനം കാട്ടുകയാണെന്ന് എസ്.എ.ടി.യു ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന്‍ പറഞ്ഞു. കോര്‍പറേഷന്‍ അനുവദിച്ച ഓട്ടോറിക്ഷ സ്റ്റാന്റുകളില്‍ നിന്നും ഓട്ടോറിക്ഷകളെ ആട്ടിപ്പായിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനനെ കണ്ട് നിവേദനം നല്‍കിയത്.
ബീച്ചിന് സമീപം പാര്‍ക്കിങ് വേണ്ടെന്ന് കണ്ണൂര്‍ ടൗണ്‍ പോലിസ് ഓട്ടോറിക്ഷ തൊഴിലാളികളോട് നിര്‍ദ്ദേശിച്ചത് ട്രാഫിക് പ്രശ്‌നവും കൊ വിഡ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ ബീച്ച് റോഡില്‍ ഇരുവശവും നൂറുകണക്കിന് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കുമ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളികളോട് ഏകപക്ഷീയമായി വിവേചനം കാട്ടുകയാണെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ ആരോപിച്ചു. പകരം സംവിധാനം കാണാതെയാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു.
നേരത്തെയുണ്ടായ പയ്യാമ്പലം പാര്‍ക്ക് പൂട്ടിയതോടെ അവിടെ നിലവിലുള്ള ഓട്ടോ സ്റ്റാന്റില്‍ യാത്രക്കാരില്ലാത്ത അവസ്ഥയാണ്. ഇതോടെ പാർക്ക് പരിസരത്ത് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാതായി. ബീച്ചിലേക്ക് വരുന്ന യാത്രക്കാര്‍ പുതിയ പാലത്തിനപ്പുറമുള്ള പയ്യാമ്പലം ബീച്ചില്‍ തന്നെയാണ് ഇറങ്ങുന്നത്. അവിടെ ഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ പോകുന്ന ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന പോലീസിന്റെ ഏകപക്ഷീയമായ തീരുമാനം വന്നതോടെ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.
ഇതേ സമീപനമാണ് ശ്രീചന്ദ് ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളോടും സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലത്തും യാത്രക്കാരെ ലഭിക്കുന്ന സ്ഥലത്തുമാണ് ഓട്ടോ സ്റ്റാന്റുകള്‍ അനുവദിക്കേണ്ടത്. അല്ലാതെ രണ്ടുമണിക്കൂര്‍ വണ്ടി വെച്ചാല്‍ പോലും യാത്രക്കാരെ ലഭിക്കാത്ത മഞ്ചപ്പാലം, ആനക്കുളം, ഫോറസ്റ്റ് ഓഫിസ്, കൊടപ്പറമ്പ്, കസാനക്കോട്ട തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഓട്ടോ സ്റ്റാന്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി മാത്രം സ്റ്റാന്‍ഡുകള്‍ അനുവദിച്ചത് അനുചിതമാണെന്ന് സ്വതന്ത്ര ഓട്ടോ തൊഴിലാളി യുനിയൻ നേതാക്കൾ ആരോപിച്ചു.
കോര്‍പറേഷന്‍ അനുവദിച്ച സ്റ്റാന്റുകളില്‍ ഓട്ടോകള്‍ക്ക് നിര്‍ഭയമായി പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സ്റ്റാന്റുകളാണെന്ന് തിരിച്ചറിയാനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും തപാല്‍ പെട്ടിക്ക് സമീപവും വെറ്റിനറി ആശുപത്രിക്ക് മുന്നിലും പുതിയ ഓട്ടോ സ്റ്റാന്റുകള്‍ അനുവദിക്കണമെന്നും തൊഴിലാളികള്‍ മേയര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയൻ നേതാവ് ടി.എൻ ലക്ഷ്മണൻ മുന്നറിയിപ്പു നൽകി. കൊ വിഡ്നിയന്ത്രണങ്ങൾ തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കണ്ണുർ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്.ഭൂരിഭാഗം പേരും വാഹനം വിറ്റ് മറ്റു തൊഴിൽ മേഖലകളിലേക്ക് തിരിഞ്ഞു. മറ്റു മാർഗങ്ങളില്ലാതെ ഈ മേഖലയിൽ തുടരുന്ന തൊഴിലാളികൾക്ക് പൊലിസ് പീഡനം കാരണം അന്നംമുട്ടിയിരിക്കുകയാണെന്ന് ഓട്ടോറിക്ഷ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു.