കണ്ണൂരിൽ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു: ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കണ്ണൂര്‍: കണ്ണൂർ ജില്ലയുടെ വിവിധ മേഖലകളിൽ സൈബർ തട്ടിപ്പ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരിധിയില്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകളും നവ മാധ്യമങ്ങൾ വഴിയുള്ള കബളിപ്പിക്കലും വ്യാപകമായതിനെ തുടർന്നാണ് സൈബർ പോലീസ് അന്വേഷണം ശക്തമാക്കിയത്.
പിഎസ്സി വീണ്ടും വിവാദത്തിൽ; പരീക്ഷ എഴുതാനാകാതെ ആയിരക്കണക്കിന് നഴ്സുമാർ, പിഎസ്സിയുടെ പിടിവാശി!
ഫോണിലൂടെയോ, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, മാട്രിമോണി തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങളിലൂടെയോ സൗഹൃദം സ്ഥാപിച്ച ശേഷം താങ്കള്‍ക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും വിലപിടിപ്പുള്ള വസ്തുക്കളുടെ ഫോട്ടോ അയച്ചു തരികയും ശേഷം ഇവരുടെ സംഘത്തിലുള്ള ആള്‍ തന്നെ കൊറിയര്‍കാരനായി വിളിക്കുകയും കൊറിയര്‍ ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, കസ്റ്റംസ് ക്ലിയറന്‍സ് ചാര്‍ജ് എന്നിങ്ങനെ പല രീതിയില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പുകളാണ്ട് കൂടുതൽ നടക്കുന്നത്.
ആവശ്യക്കാർ വിസമ്മതിച്ചാല്‍ താങ്കളുടെ കൊറിയറില്‍ ഫോറിന്‍ കറന്‍സി അടങ്ങിയിട്ടുണ്ടെന്നും താങ്കളുടെ പേരില്‍ കസ്റ്റംസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പുകാരന്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ഇവരുടെ മറ്റൊരു രീതി. വളരെ കുറഞ്ഞ നിരക്കില്‍ ലോണ്‍ ശരിയാക്കി തരാം എന്ന് പറഞ്ഞും വിസ നല്‍കാമെന്നു പറഞ്ഞും പല സര്‍വീസ് ചാര്‍ജുകള്‍ എന്ന പേരില്‍ തട്ടിപ്പുകാർ ആവശ്യക്കാരെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇതു കൂടാതെ ഒഎല്‍എക്സ് പോലുള്ള സൈറ്റുകളില്‍ പരസ്യങ്ങള്‍ക്ക് ആവശ്യക്കാരായി ബന്ധപ്പെടുകയും പരസ്യങ്ങള്‍ നല്‍കിയും പല ഓണ്‍ലൈന്‍ തട്ടിപ്പുകളും രജിസ്്റ്റര്‍ ചെയ്യുന്നുണ്ട്. വലിയ ഹോട്ടലുകളിലും മറ്റു വ്യവസായ സ്ഥാപനങ്ങളിലും ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വലിയ ഓര്‍ഡറുകള്‍ നല്‍കുകയും പണം നല്‍കുന്നതിനായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കുകയും ഉപഭോക്താക്കളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു പണം തട്ടിയെടുക്കുന്ന തട്ടിപ്പുകാരും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ബമ്പർനറുക്കെടുപ്പിലൂടെ വലിയ തുക സമ്മാനം ലഭിച്ചതായി ഈ-മെയിലുകളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കുകയും തുടര്‍ന്ന് തട്ടിപ്പു നടത്തുകയും ചെയ്യുന്നുണ്ട്. വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഘങ്ങളും ജില്ലയില്‍ വ്യാപകമാണ്. ഇതു കൂടാതെ ഫേസ്ബുക്ക്. വാട്സ് അപ്പ്, ട്വിറ്റർ എന്നിവയിലൂടെ പ്രണയം നടിച്ച് വീട്ടമ്മമാരെയും പെൺകുട്ടികളെയും വലയിലാക്കുന്നവൻ സെക്സ് റാക്കറ്റ് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ കെണിയിൽ വീണ് ജീവനൊടുക്കേണ്ടി വന്ന സ്ത്രീകൾ നിരവധിയാണ്.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി കബളിപ്പിക്കപ്പെട്ട ഒരു വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ജില്ലയിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ വ്യാപ്തി പോലീസിന് വ്യക്തമാകുന്നത് 'മോഹന വാഗ്ദാനങ്ങളിലെ ചതിക്കുഴികള്‍ മുൻകൂട്ടിമനസിലാക്കുകയും ജനങ്ങൾ ജാഗ്രതയോടെ മാത്രം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മാത്രമേ ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനാകുവെന്ന് ജില്ലാ റൂറല്‍ പോലീസ് മേധാവി കെപി വിജയകുമാരന്‍ അറിയിച്ചു.