ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്, ബിജെപി നേതാവിന്റെ അറസ്റ്റിനെതിരെ കെ സുരേന്ദ്രൻ
തലശ്ശേരി: കണ്ണൂര്‍ പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ്. ഹരിദാസിനോടുളള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുപതില്‍ കൂടുതല്‍ തവണയാണ് ഹരിദാസിന് വെട്ടേറ്റിരിക്കുന്നത്. ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കമുളളവരാണ് പിടിയിലായിരിക്കുന്നത്.
കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ബിജെപി നേതാവ് ലിജേഷ്. ഇയാളെ കൂടാതെ ബിജെപി-ആര്‍സ്എസ് പ്രവര്‍ത്തകരായ ചിലരും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുന്നോലിലെ വീട്ടില്‍ വെച്ചാണ് അക്രമികള്‍ ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പങ്കില്ലെന്ന ബിജെപി നേതൃത്വത്തിന്റെ വാദത്തിന് വിരുദ്ധമായാണ് ബിജെപി നേതാവ് അടക്കം പോലീസ് പിടിയിലായിരിക്കുന്നത്.

അതേസമയം തലശ്ശേരി മണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കൽ ആണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാദം. ഒരു പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രസംഗത്തിന്റെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
''സിപിഎം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായത്. ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സിപിഎം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡന്റാണ് സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഡാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണ്. പൊലീസിനെ ഉപയോഗിച്ച് ബിജെപിയുടെ സംഘടനാ പ്രവർത്തനം തടയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു''.












Click it and Unblock the Notifications