വടകരയിലെ കൊലയാളി ആര്... സ്ത്രീ വോട്ടുകള്‍ ചാക്കിലാക്കാന്‍ മുന്നണികള്‍
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും പൊരിഞ്ഞ പോരാട്ടം നടക്കുന്ന വടകരയില്‍ സ്ത്രീ വോട്ടര്‍മാരുടെ നിലപാട് ഇക്കുറി നിര്‍ണായകം. അക്രമരാഷ്ട്രീയവും അമ്മമാരുടെയും സഹോദരിമാരുടെയും ഭാര്യമാരുടെയും മക്കളുടെയും കണ്ണീരുവിഷയമാകുന്ന വടകരയിലെ പ്രചാരണത്തിന് ഇക്കുറി ചൂടും ചൂരും കൂടുതലാണ്. കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനെന്ന പ്രചരണമാണ് ജയരാജനെതിരെ എതിരാളികള്‍ ഉന്നയിക്കുന്നത്.
ഇതിനായി കൊലക്കത്തിക്കിരയായവരുടെ കുടുംബങ്ങളുടെ കണ്ണീരുതന്നെ മുരളീധരന്‍ ആയുധമാക്കുന്നു. നേരത്തെ ടിപി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നു കേരളത്തിന്റെ പൊതുജനമനസാക്ഷിയെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ കരാളത ബോധ്യപ്പെടുത്തിയ ആര്‍. എംപിയുടെ സഹായത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചതെങ്കില്‍ ഇക്കുറിയും അതേ പാറ്റേണിലാണ് യുഡി എഫിന്റെ വോട്ടുപിടിത്തം.

മുരളീധരന്റെ പ്രസംഗം
താന്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ലെന്നും മറ്റു ചിലര്‍ ജയിച്ചാല്‍ എംപിയെ കാണാന്‍ ജനങ്ങള്‍ സെന്‍ട്രല്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് മുരളിയുടെ പ്രസംഗം. രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ നന്നായി ഏശുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.മുരളിയോട് തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗാകാട്ടെ അരിയില്‍ ഷുക്കൂറിന്റെയും നാദാപുരത്തെയും കൊലപാതങ്ങളിലൂടെ സിപിഎമ്മിനെ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആര്‍എംപി
പി ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ യുഡി എഫ് സ്ഥാനാര്‍ഥി മുരളീധരനെ ഏതുവിധേനയും ജയിപ്പിക്കാനുള്ള വാശിയിലാണ് ആര്‍എംപി. തങ്ങളുടെ മുപ്പതിനായിരം വോട്ടും നിഷ്പക്ഷരായവരുടെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധവും യുഡിഎഫിന ചെയ്യിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ആര്‍എംപി. ജയരാജന്‍ കൊലയാളിയാണെന്ന ആര്‍. എംപി നേതാവ് കെകെ രമയുടെ പ്രസ്താവനയും അതിനെ ചൊല്ലി ജയരാജന്‍ നടത്തി വരുന്ന നിയമപോരാട്ടവും മണ്ഡലത്തില്‍ ചെറുതല്ലാത്ത വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

ജയരാജനോട് കണക്കുതീര്‍ക്കാന്‍
വടകര മണ്ഡലത്തില്‍ ബിജെപിക്കും ജയരാജനോട് തീര്‍ക്കാന്‍ കണക്കുകളേറെയുണ്ട്. സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ കഴിഞ്ഞ നാല്‍പതു വര്‍ഷക്കാലമായി കൊല്ലപ്പെട്ട പരിവാര്‍ പ്രവര്‍ത്തകരേറെയാണ്. കഴിഞ്ഞ തവണത്തെ സഥാനാര്‍ഥിയാണ് ഇക്കുറിയും ബിജെപിക്കായി രംഗത്തിറങ്ങിയിട്ടുള്ളത്. വി കെ സജീവന്‍ കഴിഞ്ഞ തവണ പിടിച്ച മുക്കാല്‍ ലക്ഷം വോട്ടുംകഴിച്ച് ബാക്കിയുളളത് ഇക്കുറി യുഡിഎഫിലേക്ക് പോകാനാണ് സാധ്യത. മണ്ഡലത്തില്‍ തങ്ങള്‍ക്കു ഒന്നേ കാല്‍ലക്ഷം വോട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സിപിഎം അക്രമത്തിനു ഇരയാക്കപ്പെട്ട ബലിദാനി കുടുംബങ്ങളെ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ വോട്ടുപിിത്തം. കെടി ജയകൃഷ്ണന്‍, പന്ന്യന്നൂര്‍ചന്ദ്രന്‍ തുടങ്ങി ഒട്ടേറേപ്പേരുടെ കുടുംബങ്ങളെ ഇക്കുറി ബിജെപി പ്രചരണത്തിനിറങ്ങും.

ജയം വോട്ട് ചോര്‍ന്നില്ലെങ്കില്‍
പ്രചരണത്തിനു പിടികൊടുക്കാത്ത മണ്ഡലങ്ങളിലൊന്നാണ് വടകര. നിയമസഭാ മണ്ഡലങ്ങളില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന സിപിഎം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് സ്ഥിരം കാണുന്നത്. ലോക്തന്ത്രിക്ക് (വീരേന്ദ്രകുമാര്‍) വിഭാഗത്തിനു അരലക്ഷം വോട്ടുണ്ടെന്നാണ് എല്‍ഡിഎഫിന്റ കണക്കുകൂട്ടല്‍. ഇതുചോരാതെ ലഭിച്ചാല്‍ ജയരാജന്‍ വലിയ മാര്‍ജനില്‍ ജയിക്കും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുളള മനയത്ത് ചന്ദ്രനും കൂട്ടരും എങ്ങനെ പ്രതികരിക്കുമെന്ന് പറയാനുമാവുന്നില്ല. വടകര മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 12,28,969 പേരാണ്. സമ്മതിദായകരില്‍ 5,83,950 പുരുഷന്‍മാരും 6,45,019 സ്ത്രീകളുമുണ്ട്. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്ന് ഏഴ് വോട്ടര്‍മാരും സമ്മതിദായക പട്ടികയിലുണ്ട്. ഇതില്‍ സ്ത്രീവോട്ടര്‍മാര്‍ കൊലപാതക രാഷ്ട്രീയ പ്രചരണത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ചോദ്യം.

ചോദ്യങ്ങളെ നേരിടാന്‍
തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ ഉരുളയ്ക്കുപ്പേരിപ്പോലെ നേരിടുകയാണ് ജയരാജന്‍. നേരത്തെ ഫെയസ് ബുക്കിലൂടെ താന്‍ തിരുവോണ ദിവസം ആര്‍. എസ്. എസുകാരാല്‍ അക്രമിക്കപ്പെട്ടതിന്റെ ഫോട്ടോയും കുറിപ്പും ഹൃദയസ്പര്‍ശിയായി ജയരാജന്‍തന്നെ പോസ്റ്റിട്ടത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സാധാരണക്കാരില്‍ ജിവിക്കുന്ന രകത്‌സാക്ഷിയെന്ന പരിവേഷം ജയരാജനു ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാജന്‍ വധക്കേസും ഈച്ചരവാര്യരുടെ ആത്മകഥയുമൊക്കെ മുരളിയെ പ്രതിരോധിക്കാന്‍ ജയരാജന്‍ നവമാധ്യമങ്ങളിലൂടെ ഉപയോഗിക്കുകയാണ്.












Click it and Unblock the Notifications