തദ്ദേശ തിരഞ്ഞെടുപ്പ്: പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സനാകും
കണ്ണൂര്‍: കണ്ണൂർ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സനായി പി പി ദിവ്യ ചുമതലയേൽക്കും. ഇതു സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് അന്തിമ തീരുമാനം. കല്യാശേരി ഡിവിഷനിൽ നിന്നും വൻ ഭൂരിപക്ഷത്തോടെയാണ് ദിവ്യ ജയിച്ചത്. കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ വൈസ് ചെയർപേഴ്സനായിരുന്നു ദിവ്യ. എന്നാൽ വൈസ് ചെയർമാന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
നേരത്തെ അഡ്വ. ബിനോയ് കുര്യനെയാണ് വൈസ് ചെയർമാനായി പരിഗണിച്ചിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തില്ലങ്കേരി ഡിവിഷനിൽ തെരഞ്ഞെടുപ് മാറ്റി വെച്ചതു കാരണം തില്ലങ്കേരി ഡിവിഷനിൽ നിന്നും ബിനോയ് കുര്യന് മത്സരിക്കാൻ കഴിഞ്ഞിട്ടില്ല. താൽക്കാലികമായി മറ്റാർക്കെങ്കിലും വൈസ് ചെയർമാന്റെ ചുമതല നൽകാനാണ് സിപിഎം തീരുമാനമെന്നറിയുന്നു.
ഇതിനിടെ കണ്ണൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലയില്‍ 92 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് പ്രതിനിധികൾ ചുമതലയേറ്റത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യത്തെ അംഗത്തെ വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിച്ചു. മുനിസിപ്പാലിറ്റികളില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെയായിരുന്നു. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും കലക്ടര്‍ ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുകയും പിന്നീട് ഈ അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കണ്ണൂര്‍ കോര്‍പറേഷനില്‍ മൂന്നാം ഡിവിഷന്‍ പ്രതിനിധി എവി കുഞ്ഞമ്പുവാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുപേരാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന പ്രായക്കാരായിട്ടുണ്ടായിരുന്നത്. മൂന്നാം ഡിവിഷനായ കൊക്കേന്‍പാറയില്‍ വിജയിച്ച സി.പി.എമ്മിലെ എ.കുഞ്ഞമ്പു, കൊറ്റാളി ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കെപ്പെട്ട സി.പി.എമ്മിലെ ടി. രവീന്ദ്രന്‍, പയ്യാമ്പലത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ പി.വി ജയസൂര്യന്‍ എന്നിവര്‍ 68 വയസ് പ്രായമുള്ളവാരായിരുന്നു. ഇതില്‍ എസ്.എസ്.എല്‍.സി ബുക്കിന്റെ പരിഗണന വച്ച് എ. കുഞ്ഞമ്പുവിനെ തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.
ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.സുധാകരന്‍ എം.പി തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ചേര്‍ന്നു. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമായിരുന്നു അധ്യക്ഷന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകളെങ്കിലും ഹാളിനു പുറത്ത് കാണികള്‍ തിങ്ങിക്കൂടിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ.വിജയനാണ് ആദ്യ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്.
ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങ് വീക്ഷിക്കാന്‍ മന്ത്രി കടന്നപ്പള്ളിക്ക് പുറമെ വിവിധ കക്ഷി നേതാക്കളായ എം.വി ജയരാജന്‍, സതീശന്‍ പാച്ചേനി, അബ്ദുള്‍കരീം ചേലേരി, കെ.പി സഹദേവന്‍, കെ.വി സുമേഷ് തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നിരുന്നു. മറ്റിടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി സാരഥികളെ ആനയിച്ചു. പല സ്ഥലങ്ങളിലും മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു. അടുത്ത തിങ്കളാഴ്ചയാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുക. ഉച്ചയ്ക്ക് ശേഷം ഉപാധ്യക്ഷനമാരുടെ തെരഞ്ഞെടുപ്പ് നടത്തും. ജില്ലാ, ബ്ലോക്ക്, ഗ്രാപഞ്ചായത്തുകളില്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പ് 30ന് നടക്കും....