വീടുകളിൽ വിവാഹം, ഗൃഹപ്രവേശം, ജന്മദിന ആഘോഷങ്ങൾ നടത്താൻ രജിസ്ട്രേഷൻ ഫീസ്; നോട്ടീസ് വിവാദമാകുന്നു
മട്ടന്നൂർ:കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് അധികൃതർ ആഘോഷങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ചുമത്തിയത് വിവാദമാകുന്നു. സംഭവത്തിൽ വിവിധ പാർട്ടികളിൽ നിന്നും ജനങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നടപടിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പു നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡിന് ശേഷം ഒരു ഗ്രാമ പഞ്ചായത്ത് വീടുകളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതു വ്യാപക ചർച്ചയായി മാറിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ പഞ്ചായത്ത് പരിധിയിലെ വീടുകളിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം, ജന്മദിനം തുടങ്ങിയ ചടങ്ങുകളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഭക്ഷണ വിതരണം ചെയ്യുകയാണെങ്കിൽ മൂന്ന് ദിവസം മുൻപെ രജിസ്റ്റർ ചെയ്യണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്.

ഇതിനായി 250 രൂപ രജിസ്ട്രേഷൻ ഫീസ് പഞ്ചായത്ത് ഓഫിസിൽ മുൻകൂറായി അടയ്ക്കണം. ആരാധനാലയങ്ങൾക്കും ഇതു ബാധകമാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോറത്തിലാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സി.പി.എംവർഷങ്ങളായി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്.
പുതുതായി ഇറക്കിയ ഉത്തരവ് തദ്ദേശ സ്വയംഭരണ ചട്ടങ്ങൾക്ക് എതിരന്നെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിനങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പൊതുചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിലും തീരുമാനം. പിൻവലിക്കാതെ മുൻപോട്ടു പോകാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം വിവാഹ വീടുകളിലും മറ്റും ബാക്കിയാവുന്ന ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി. സി.പി.എം ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. എവി ലോഹിതാക്ഷനാണ് പഞ്ചായത്ത് പ്രസിഡൻ്റ്.












Click it and Unblock the Notifications