കായിക പ്രേമികൾക്ക് പ്രതീക്ഷയേകി കൊണ്ട് ചെറുപുഴയിൽ മിനിസ്റ്റേഡിയം നവീകരണം തുടങ്ങി
ചെറുപുഴ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ചെറുപുഴ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. മൂന്നു ലക്ഷം രൂപ ചെലവിലാണു ആദ്യ ഘട്ട നവീകരണം നടക്കുക. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ എല്‍.ഡി.എഫ് ഭരണസമിതിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം. അതു യാഥാർത്ഥ്യമായതിൻ്റെ ആഹ്ളാദത്തിലാണ് മലയോര ഗ്രാമം.
തിരുമേനി പുഴയോടു ചേർന്നുള്ള സംരക്ഷണഭിത്തി പുനർ നിർമിക്കുകയും ബോളുകൾ സ്റ്റേഡിയത്തിനു പുറത്തേക്ക് പോകുന്നത് തടയാനുള്ള സംവിധാനം ഒരുക്കുകയുമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. തിരുമേനി പുഴയോടു ചേർന്നുള്ള ഭാഗത്തെ സംരക്ഷണഭിത്തി തകർന്നിട്ടു വർഷങ്ങളായി.
എന്നാൽ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ സ്റ്റേഡിയം നവീകരിക്കാനോ തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കാനോ നടപടി സ്വീകരിച്ചില്ല. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനോട് അധികൃതർ അവഗണന കാട്ടുന്നതായി ആക്ഷേപം ഉയരുകയും നവമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി യുവാക്കൾ രംഗത്തു വരികയും ചെയ്തിരുന്നു. ഇതേതുടർന്നു സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കി. നേരത്തെ കലാപരിപാടികളും കായികമേളകളും സ്റ്റേഡിയത്തിൽ നടത്താറുണ്ട്.

വൻ ജനക്കൂട്ടം പങ്കെടുത്ത പുഷ്പമേളയും ഇവിടെ നടന്നിരുന്നു. എന്നാൽ ഇടക്കാലത്തു സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. നേരത്തെ വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്. അടുത്ത കാലത്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൈന്യത്തിൽ ചേരുന്ന യുവാക്കൾക്ക് സൗജന്യ പരിശീലനവും സ്റ്റേഡിയത്തിൽ വച്ചു നൽകിയിരുന്നു. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചതിൽ കായികപ്രേമികൾ ഏറെ ആഹ്ലാദത്തിലാണ്.
ആദ്യഘട്ട നവീകരണമാണു ഇപ്പോൾ നടക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഭാഗത്തു നിന്നു എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.. ചെറുപുഴ പഞ്ചായത്ത് മിനി സ്റ്റേഡിയത്തെ മലയോര മേഖലയിലെ പ്രധാന സ്റ്റേഡിയമാക്കി മാറ്റാനുള്ള ശ്രമമാണു നടന്നുവരുന്നതെന്ന് ചെറുപുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ പറഞ്ഞു.












Click it and Unblock the Notifications