സാജന്റെ മരണം: ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ മാത്രം സര്‍വിസില്‍ തിരിച്ചെടുത്തതില്‍ വിവാദം
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന നഗരസഭാ സെക്രട്ടറിയെ മാത്രം സര്‍വീസില്‍ തിരിച്ചെടുത്ത സംഭവത്തില്‍ അമര്‍ഷം പുകയുന്നു. അസിസറ്റന്റ് എന്‍ജിനിയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഇതില്‍ സെക്രട്ടറിയെ മാത്രം സര്‍വീസില്‍ തിരിച്ചെടുത്തതാണ് ജീവനക്കാരിലും സിപിഎം അനുകൂല സംഘടനയിലും അമര്‍ഷമുണ്ടാക്കിയിരിക്കുന്നത്. സെക്രട്ടറിയെ കൂടാതെ മറ്റു മൂന്നുപേരും സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ്.
കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ സഹകരിക്കാതെ നഗരസഭ; കുഴിയെടുത്ത് പോലീസ് നേതൃത്വത്തില്‍
സസ്‌പെന്‍ഷനിലായ ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചായിരുന്നു ഗിരീഷിനെയടക്കം സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഈ കേസില്‍ ആര്‍ക്കെതിരെയും തെളിവില്ലാത്തത് കൊണ്ട്, കേസ് അവസാനിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെയും കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നഗരസഭയിലെ ഫയലുകള്‍ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തിലെ മനോവിഷമമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ശ്യാമളയടക്കമുള്ളവര്‍ക്കെതിരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.
പ്രതികളാരുമില്ലാത്ത അസ്വാഭാവിക മരണക്കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് തളിപ്പറമ്പ് ആര്‍ഡിഒക്കാണ് സമര്‍പ്പിക്കേണ്ടത്. ഇതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളും ഉണ്ടാവില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം നേരത്തെ നല്‍കിയ പരാതി നിലനില്‍ക്കുകയാണ്.