ഷുഹൈബ് വധം; പ്രതികളെ രക്ഷിക്കാൻ സർക്കാർ കോടികൾ ഒഴുക്കുന്നുവെന്ന് സതീശൻ പാച്ചേനി
കണ്ണൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി എസ്പി ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെ കേസില്‍നിന്നു രക്ഷിക്കാനും സിബിഐ അന്വേഷണം തടയാനും സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നു ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. ഇരകളോടൊപ്പം നില്‍ക്കാതെ സര്‍ക്കാര്‍ വേട്ടക്കാരെ രക്ഷിക്കുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിച്ച് സുപ്രിംകോടതിയില്‍ നിന്ന് അഭിഭാഷകരെ ഏര്‍പ്പെടുത്തുകയാണ്.
ദിവസത്തില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന വിജയ് ഹന്‍സാരിയപ്പോലുള്ള സുപ്രിംകോടതി അഭിഭാഷകരെ ഏര്‍പ്പെടുത്തി ജനങ്ങളുടെ നികുതിപ്പണം പ്രതിഫലമായി നല്‍കി കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനെ നിയോഗിക്കുന്നതു തന്നെ മുഖ്യമന്ത്രിക്കു ശുഹൈബ് വധക്കേസിലെ പ്രതികളുമായി വഴിവിട്ട ബന്ധമുണ്ടെന്നതിന്റെ തെളിവാണ്.
എംകെ രാഘവന്റെ പ്രതീക്ഷയുടെമേല് ഒളിക്യാമറ കണ്ണുകള്‍... കോഴിക്കോട് തിരിച്ചുപിടിക്കാൻ പ്രദീപ് കുമാർ!!
മുഖ്യമന്ത്രിയുമായുള്ള ബന്ധം പ്രതി ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായതാണ്. അക്രമി സംഘത്തെ രക്ഷപ്പെടുത്താന്‍ എന്തിനാണു സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2018 ഡിസംബര്‍ മാസം കോടതിയില്‍ ഹാജരായ സുപ്രിംകോടതി അഭിഭാഷകന്റെ ഫീസ് പോലും ഇതുവരെ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നു. കോടിക്കണക്കിനു രൂപ ഫീസിനത്തില്‍ ചെലവുള്ളതു കൊണ്ടാണ് ആ തുക സര്‍ക്കാര്‍ വെളിപ്പെടുത്താത്തത്. സുപ്രിംകോടതി അഭിഭാഷകന്‍ രഞ്ജിത്ത് കുമാറിന് 8,80,000 രൂപ നല്‍കിയ സര്‍ക്കാര്‍ സീനിയര്‍ അഭിഭാഷകനായ അമരേന്ദ്ര ശരണിനു 22 ലക്ഷവും നല്‍കാന്‍ തീരുമാനമെടുത്തു.
സുപ്രിംകോടതി സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ ചെലവ് സമര്‍പ്പിച്ചു. അതു സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നാണു പറഞ്ഞത്. വിജയ് ഹന്‍സാരിയയുടെ ഫീസ് പുറത്തുവിടാന്‍ ജനരോഷം ഭയന്ന് സര്‍ക്കാര്‍ മടിക്കുകയാണ്. പൊതുപണം ധൂര്‍ത്ത് നടത്തി ക്രിമിനലുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും പാച്ചേനി ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ