സമൂഹ വ്യാപനതോത് തുടരുന്നു; കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ നീക്കം
കണ്ണൂര്‍: കൊവിഡ് വൈറസ് രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഇളവുകൾ വെട്ടിക്കുറച്ച് പഴയ സ്ഥിതിയിലേക്ക് തന്നെ തിരിച്ചു പോകുന്നു. കണ്ണൂർ ജില്ലയില്‍ സമ്പര്‍ക്കം മൂലം കൊവിഡ് ബാധിക്കുന്നതിന്റെ നിരക്ക് കൂടുതലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിലെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്താണ്. ജില്ലാ ഭരണകൂടം നീങ്ങുന്നത്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളില്‍ ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് മുഖ്യമന്ത്രി തിരുവനനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിർദേശിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണ്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ അത് 20 ശതമാനമാണ്. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്ന കണ്ണൂരില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേയ്ക്ക് പോകേണ്ടിവരുമെന്നും മുഖ്യന്ത്രി പറഞ്ഞു.

മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങളാണ്. അതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകും. രോഗബാധ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ കലക്ടർ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ ധർമ്മടത്തിൽ ഒരു കുടുംബത്തിലെ 13 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒൻപതു വയസായ കുട്ടിയുമുണ്ട്. ഈ കുടുംബത്തിലെ 62 വയസുകാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇതിനിടെ കണ്ണൂർ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇവരിൽ ആറു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന് കുവൈത്തില്‍ നിന്നുള്ള ഐഎക്‌സ് 790 വിമാനത്തിലെത്തിയ മൊറാഴ സ്വദേശി 32കാരി, 20ന് റിയാദില്‍ നിന്നുള്ള എഐ 1912 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 55കാരന്‍, ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തില്‍ 26നെത്തിയ കരിവെള്ളൂര്‍ സ്വദേശി 30കാരന്‍, 27നെത്തിയ പന്ന്യന്നൂര്‍ സ്വദേശി 27കാരി, കൊച്ചി വിമാനത്താവളം വഴി മെയ് 15ന് എഐ 964 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 29കാരി, 17ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 434 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നു വന്നവര്‍.
മെയ് 16നാണ് മട്ടന്നൂര്‍ സ്വദേശി 35കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും കലക്ടർ ടി വി സുഭാഷ് കണ്ണൂർ കലക്ടറേറ്റ് ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.












Click it and Unblock the Notifications