തലശേരിയിലെ ഇരട്ടക്കൊലപാതകം: കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍
തലശേരി: തലശേരി നഗരഹൃദയത്തിലെ സഹകരണാശുപത്രിക്കു മുന്‍പില്‍ വെച്ചു സി.പി. എം പ്രവര്‍ത്തകരായ രണ്ടു പേരെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ. വ്യാഴാഴ്ച്ച ഉച്ചയ്ക്കു രണ്ടുമണിയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കര്‍ണാടകയിലേക്ക് മുങ്ങിയ ബാബുവിനെ തലശേരി ടൗണ്‍ സി. ഐയുടെ നേതൃത്വത്തില്‍ ഇരിട്ടിയിലേക്ക് മടങ്ങും വഴിവാഹനപരിശോധനയ്ക്കിടെയാണ് പിടിച്ചത്. ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി.
കേസില്‍ നേരത്തെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാക്സണ്‍, ഫര്‍ഹാന്‍നവീന്‍എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തലശരി നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎംനെട്ടൂര്‍ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഇവര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ലഹരി വില്‍പ്പന ചോദ്യം ചെയ്യുകയും വാഹനമിടപാടുകളെ ചൊല്ലിയുള്ള ചിലസാമ്പത്തിക തര്‍ക്കങ്ങളുമാണ്‌കൊലപാതകത്തിലെത്തിയതെന്നാണ് പൊലിസ് പറയുന്നത്.
ബുധനാഴ്ച്ച വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.ഷമീറിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ നല്‍കിയ മരണമൊഴിയില്‍ പറയുന്നു.
കഞ്ചാവുവില്‍പ്പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഖാലിദിനേയും മറ്റും ഒത്തുതീര്‍പ്പിന് എന്ന് പറഞ്ഞ് ജാക്‌സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കി. തുടര്‍ന്നുണ്ടായ വാക്തര്‍ക്കത്തിനിടെ
പ്രകോപിതനായി കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്‌സണ്‍ ഖാലിദിനെ കുത്തുകയായിരുന്നു. ഇതുതടയാന്‍ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേല്‍ക്കുകയായിരുന്നു.ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിലാപയാത്രയായി കൊടുവള്ളി ആമുക്ക പള്ളി ഖബര്‍സ്ഥാനില്‍ ഉച്ചയോടെ നടത്തി.ജനപ്രതിനിധികളും വിവിധ പാര്‍ട്ടി നേതാക്കളും അന്തിമോപചാരമര്‍പ്പിച്ചു.