കാറില്‍ ചാരിനിന്ന കുട്ടിയെ ചവിട്ടിയ സംഭവം; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും
തലശേരി: കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെൻറ് ആർടിഒയുടേതാണ് നടപടി. കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കാനും നിർദേശിച്ച് നോട്ടിസ് നൽകും.തെറ്റായ ഭാഗത്ത് വാഹനം നിർത്തിയിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ആർടിഒയുടെ നോട്ടീസിൽ പറയുന്നത്. ഇതിൽ ശിഹ്ഷാദിന്റെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കുമെന്നാണ് റിപ്പോർട്ട്.
മുഹമ്മദ് ശിഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമം ആണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
കേരളത്തിൽ ജോലിക്കായി എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിന് ആണ് യുവാവിന്റെ മർദനമേറ്റത്. ഇയാളുടെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ശിഹ്ഷാദ് ചവിട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശിഹ്ഷാദിന്റെ മർദ്ദനത്തിൽ കുട്ടിയുടെ നടുവിന് സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്.
അതേസമയം, വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇയാൾ നഗരത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. കുട്ടി കാറിൽ ചാരി നിന്നത് ഇയാൾക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ചവിട്ടിയത്. മർദ്ദനമേറ്റ കുട്ടി പ്രതികരിക്കാതെ മാറി നിൽക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാറിന് ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾ പറഞ്ഞത്.
പിന്നാലെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാളോട് പൊലീസ് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്ന ആരോപണം ഉയർന്നിരുന്നു. വിഷയം വലിയതരത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പ്രതികരണവുമായി നിരവധിപേർ രംഗത്ത് എത്തി. സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തുവന്നു.












Click it and Unblock the Notifications