പഞ്ചാബ് നാഷണല്‍ ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരൻ്റെ ആത്മഹത്യയ്ക്കിടയാക്കിയ മുക്കുപണ്ടസ്വർണ പണയ വായ്പാ കേസിൽ മുഖ്യ ആസൂത്രകരായ രണ്ടു പേർ അറസ്റ്റിൽ. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് രണ്ട് പേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മെയിന്‍ റോഡിലെ വി വി കുഞ്ഞിരാമന്‍ ജ്വല്ലറി ഉടമ തൃച്ചംബരത്തെ വാണിയം വളപ്പില്‍ വി വി രാജേന്ദ്രന്‍(62), എന്ന രാജു തളിപ്പറമ്പിലെ കുഞ്ഞിപ്പുരയില്‍ വീട്ടില്‍ കെ പി വസന്തരാജ്(45) എന്നിവരെയാണ് തളിപ്പറമ്പ് എസ്‌ഐ പി സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വസന്തരാജ് എഴ് ലക്ഷം രൂപയുടെയും രാജേന്ദ്രന്‍ 10,40,000 രൂപയുടെയും ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അപ്രൈസറെ സ്വാധീനിച്ച് പണയം വെക്കാനും എല്ലാ തന്ത്രങ്ങളും മെനഞ്ഞത് അറസ്റ്റിലായ രണ്ടുപേരാണെന്ന് പോലീസ് പറഞ്ഞു. ബാങ്കില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ബാങ്ക് പരിശോധന പൂര്‍ത്തിയാക്കി പരാതി നല്‍കുമ്പോഴേക്കും സംഭവത്തില്‍ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശന്‍ ആത്മഹത്യ ചെയ്തിരുന്നു.

തുടര്‍ന്നാണ് ബാങ്ക് മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി. കെ രത്‌നാകുമാര്‍, സിഐ എ. വി ദിനേശന്‍, എസ്‌ഐ പി. സി സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജസ്വര്‍ണം പണയം വെച്ചവരെയും അടക്കം ചോദ്യം ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് ചോദ്യം ചെയ്യലില്‍ വ്യാജ സ്വര്‍ണം പണയം വെച്ചതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ 17 പ്രതികള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications