കണ്ണൂരിൽ സുധാകരനും സിപിഎമ്മും നേർക്കുനേർ: ഓഫീസ് അക്രമണങ്ങൾ തുടർക്കഥയാകുന്നു
കണ്ണൂർ: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ വൈര്യം ശക്തമാകുന്നു. ഇരുപതോളം കോൺഗ്രസ് ഓഫീസുകളും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും കോൺഗ്രസ് നിയന്ത്രിത സ്ഥാപനങ്ങളുമാണ് തകർക്കപ്പെട്ടത്. കണ്ണൂർ നഗരത്തിൽ രാജീവ് ഗാന്ധി പ്രതിമയും പള്ളിക്കുന്ന് കോൺഗ്രസ് ഓഫീസും തകർക്കപ്പെട്ടു. തലശേരി തിരുവങ്ങാട്ടും മാടപ്പീടികയിലും കോൺഗ്രസ് ഓഫീസുകൾ ബോംബെറിഞ്ഞു തകർത്തു. ഇതോടെയാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന കെ സുധാകരൻ്റെ പ്രസ്താവന വരുന്നത്.
അനുപിന്റെ ബന്ധങ്ങൾ കണ്ണൂരിലേക്കും: മയക്കുമരുന്ന് വ്യാപാരത്തിന് ഒത്താശ ചെയ്തത് കണ്ണൂർ സ്വദേശി?
കരുത്തറിയിക്കാനാണെങ്കിൽ നേരിട്ട് ഏറ്റുമുട്ടാമെന്ന വെല്ലുവിളിയുമുണ്ടായി.ഇതോടെ സിപിഎം നിയന്ത്രിത സ്ഥാപനങ്ങൾക്കു നേരെയും അക്രമമുണ്ടായി. കതിരൂരിൽ അഴീക്കോടൻ സ്മാരക വായനശാലയുൾപ്പെടെ തകർക്കപ്പെട്ടു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുകയാണ്. കെ സുധാകരൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് സിപിഎമ്മുമായി അക്രമ രാഷ്ട്രീയത്തിലേർപ്പെട്ടതിൻ്റെ ഭാഗമായി തീർത്താൽ തീരാത്തത്ര നഷ്ടങ്ങളാണ് കോൺഗ്രസിനുണ്ടായത്. പയ്യന്നൂരിലെ സജിത്ത് ലാൽ, കല്ലാടൻ ചന്ദ്രൻ, ലോ നാപ്പി, കപ്പാട്ടെ വസന്തൻ, തുടങ്ങി ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ജില്ലയിലെ മിക്കയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾ തകർക്കപ്പെട്ടു. അക്രമത്തിൽ പരുക്കേറ്റ ശയ്യാവലംബിയായവർ നിരവധിയാണ്.
എതിർ പക്ഷത്ത് സിപിഎമ്മുകാരനായ സേവ്റി ഹോട്ടൽ തൊഴിലാളി നാണു, നാൽപ്പാടി വാസു തുടങ്ങിയവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് വെട്ടേൽക്കുകയും ചെയ്തു. ഇതോടൊപ്പം ഇപ്പോഴത്തെ മന്ത്രി ഇ.പി ജയരാജന് വെടിയേൽക്കുകയും പല തവണ കെ.സുധാകരനെതിരെ വധശ്രമങ്ങളുമുണ്ടായി. പിന്നീട് സംഘർഷം സിപിഎമ്മും ബിജെപിയും തമ്മിലായപ്പോഴാണ് കെസുധാകരനും കോൺഗ്രസും ഒഴിവായത് ഏറ്റവും ഒടുവിൽ എടയന്നൂരിലെ ശുഹൈബ് കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിൽ സിപിഎമ്മും കോൺഗ്രസും തമ്മിലുണ്ടായ സംഘർഷം. അതിനു ശേഷം വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തെ തുടർന്നാണ് കോൺഗ്രസും സിപിഎമ്മും നേർക്ക് നേർ ഏറ്റുമുട്ടുന്നത്.
വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങള്‍ വ്യക്തമാവാനും ആരാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാവാനും സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി ചോദിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ റഹീമിന്റെയും സിപിഎം നേതാക്കളുടെയും കണ്ണീര് കണ്ട് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ചുപോവുമെന്ന് കരുതിയോ. കാസര്‍ഗോഡ് രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോഴും ഷുഹൈബിനെ വെട്ടിനുറുക്കിയപ്പോഴും ഈ നേതാക്കളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളിവെള്ളവും പുറത്തേക്ക് ഒഴുകിയില്ലല്ലോ.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോഴാണോ നിങ്ങള്‍ക്ക് കണ്ണില്‍ നിന്നും വെള്ളം വന്നതെന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മിന് കേരളം എന്ന അവസാന തുരുത്തിന്റെ കാലാവധി ഇനി മാസങ്ങള്‍ മാത്രമാണ്. പിണറായിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആര്‍ക്കും ആ കപ്പലിനെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത വിധമാണ് താഴ്ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണിജോസഫ് എംഎല്‍എ, പ്രഫ. എ ഡി മുസ്തഫ, മുന്‍ മേയര്‍ സുമാബാലകൃഷ്ണന്‍, വി സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, പി ടി മാത്യു സംസാരിച്ചു.