വിവാഹത്തിന് പിന്നാലെ ഷുക്കൂർ വക്കീലിന് ഭീഷണി; വീടിന് പൊലീസ് സംരക്ഷണം

കാസർകോട്: അഭിഭാഷകനും നടനുമായ ഷുക്കൂർ വക്കീലിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. ഭീഷണിയെ തുടർന്ന് അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഷുക്കൂർ തന്റെ ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രാകരമായിരുന്നു ഷുക്കൂറും ഷീനയും വീണ്ടും വിവാഹതരായത്. കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ഷുക്കൂർ വക്കീലും ഭാര്യ ഷീനയും സ്പെഷ്യൽ മാര്യേജ് ആക്ട്പ്രകാരം വിവാഹതിരായത്. ഭാര്യ ഷീനയെ താൻ ഒരിക്കൽകൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 1994 ഒക്ടോബർ 6നായിരുന്നു ഷുക്കൂർ വക്കീലും ഷീനയും വിവാഹിതരായത്. സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.
മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നത് പെൺമക്കളുടെ അവകാശസംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. മുസ്ലിം പിൻതുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലെ മുഴുവൻ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെൺമക്കളായതിനാൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്.
അതേസമയം, വിവാഹത്തിന് പിന്നാലെ ഷുക്കൂർ വക്കീലിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവന വക്കീൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിന്നു. താൻ ആക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം പ്രതിരോധിക്കാൻ ആഹ്വാനം നടത്തിയവർക്ക് ആയിരിക്കുമെന്ന് ഷുക്കൂർ എഴുതി. . താൻ മതനിയമങ്ങളെ അവഹേളിക്കുകയോ, വിശ്വാസിയുടെ ആത്മവീര്യം തളർത്തുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ പ്രതിരോധത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വക്കീൽ നടത്തിയത് നാടകമെന്നാണ് ഫത്വ കൗൺസിലിന്റെ വിമർശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ ആരോപണം ഉയർത്തി.












Click it and Unblock the Notifications