സസ്യാഹാരി, ആരെയും ഉപദ്രവിക്കില്ല; കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതല ഓര്‍മ്മയായി
കാസര്‍ഗോഡ്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ അന്തേവാസിയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് എന്നും ബബിയ ഒരു കൗതുകമായിരുന്നു. 75 വയസിലേറെ പ്രായമുള്ള ബബിയ പൂര്‍ണമായും സസ്യാഹാരിയായിരുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രം. നിരുപദ്രവകാരിയായ ബബിയ ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു.
ബബിയയ്ക്ക് രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്ക് ശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷണം. മുതലയ്ക്ക് നിവേദ്യം നല്‍കുന്നത് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടാണ്. ഇഷ്ടകാര്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുള്ളത്. വഴിപാട് നിവേദ്യം പൂജാരി കുളത്തില്‍ എത്തി നല്‍കാറാണ് പതിവ്.
ക്ഷേത്രത്തിലെ ഈ കുളത്തിലേക്ക് മുതല എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ല. ആരാണ് ഇതിന് പേര് നല്‍കിയതെന്ന കാര്യവും വ്യക്തമല്ല. ഇതുവരെ വന്യമായ പെരുമാറ്റം മുതലയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെയും ബബിയ ഇതുവരെ ഉപദ്രവിച്ചിട്ടില്ല.
ഈ അടുത്ത് ബബിയ തന്റെ മാളത്തില്‍ നിന്ന് മുതല കരയ്ക്ക് കയറി ശ്രീകോവിലിനടത്ത് എത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിന് മുന്നില്‍ ദര്‍ശനം നടത്തിയത് പൂജാരി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭഗവാനായി സങ്കല്‍പ്പിക്കെപ്പടുന്ന മുതലയ്ക്ക് മുന്നില്‍ മേല്‍ശാന്തി പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാര്‍ത്ഥന നടത്തിയിരുന്നു അന്ന്.
അല്‍പ നേരം കഴിഞ്ഞ് മുതല ക്ഷേത്ര കുളത്തിലേക്ക് തന്നെ മടങ്ങി പോയി. സാധാരണ മുതല കുളത്തില്‍ നിന്ന് പുറത്തേക്ക് വരാറുണ്ടെങ്കിലും ആളനക്കം കേട്ടാല് തിരികെ പോകാറാണ് പതിവ്. ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. 2019 ല്‍ ബബിയ ജീവനോടെയില്ലെന്ന് പറഞ്ഞുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും മുതല ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി ക്ഷേത്ര സമിതി രംഗത്തെത്തിയിരുന്നു. മരിച്ചെന്ന പ്രചാരണങ്ങള്‍ക്ക് ശേഷവും ബബിയ ക്ഷേത്രമുറ്റത്തേക്ക് എത്തിയിരുന്നു. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്നു മുതലയെ ബ്രിട്ടീഷ് സൈനികന്‍ വെടിവച്ചു കൊന്നെന്നും ദീവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യേക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.
'ഗുജറാത്തില്‍ ആപ്പ് കോണ്‍ഗ്രസിന് വിജയം കൊണ്ടു വരും; ബിജെപിയുടെ തന്ത്രം പിഴക്കും'
പണ്ട് സര്‍ക്കസുകാര്‍ ആരെങ്കിലും മുതലക്കുഞ്ഞിനെ കുളത്തില്‍ കൊണ്ടിട്ടതാകും എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. വടക്കന്‍ കേരളം സര്‍ക്കസിന് പേരുകേട്ടതാണ്, ഇന്നുവരെ ബബിയ ആരെയും ആക്രമിച്ചിട്ടില്ലെന്നത് വസ്തുതയാണ്. 70 വര്‍ഷത്തിലേറെയായി ഇത് ക്ഷേത്ര കുളത്തില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
'ഐശ്വര്യ പോലും പ്രസവിച്ചു,നാല് മാസം കൊണ്ട് പ്രസവിക്കുന്ന ജർമ്മൻ ഇനം';നയൻതാരയെ അധിക്ഷേപിച്ച് കമന്റുകൾ