കാസർഗോഡ് കടുത്ത ആശങ്ക; സമ്പർക്കത്തിലൂടെ രോഗവ്യാപനം, അതീവ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി
കാസർഗോഡ്; സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രത സമിതികളും അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ജനപ്രതിനിധികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് രൂക്ഷമായ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വീടുകളില്‍ റൂം ക്വാറന്റീനും ആവശ്യമെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഉറപ്പാക്കും. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. 11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചത്. പ്രവാസികളായ കേരളീയര്‍ മടങ്ങി വരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുകയും അവരിലൂടെ മറ്റൊരാളിലേക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
Recommended Video
വീടുകളില്‍ ക്വാറന്റീന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ക്ക് രണ്ടു രീതിയിലുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിന്‍ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയ ഹോട്ടലുകളില്‍ പണം കൊടുത്ത് താമസിക്കുകയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്ന സംവിധാനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയുമാകാമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണത്തില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ അവലോകനത്തിന് എല്ലാ വെള്ളിയാഴ്ചയും രാവിലെ പത്തു മണിക്ക് ജനപ്രതിനിധികളുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടത്തും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ രോഗം സ്ഥാരീകരിച്ചവരുടെ വീടും, നൂറു മീറ്റര്‍ ചുറ്റളവിലെ പ്രദേശവും ഉള്‍പ്പെടുന്ന മൈക്രോ കണ്ടയിന്റ് മെന്റ് സോണായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. ജില്ലയില്‍ 20 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി ഇതുവരെ 49 കണ്ടയന്‍മെന്റ് സോണുള്ളതായും മന്ത്രി പറഞ്ഞു.
അതേസമയം ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും മഹാരാഷ്ട്രയിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വീടുകളില്‍ 3715 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമടക്കം ജില്ലയില്‍ 4045 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 133 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 18 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 182 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രളയത്തെ അതിജീവിക്കാൻ പുതുവഴിയുമായി അഗ്നിശമന സേന; പാഴ്‌വസ്തുക്കളില്‍ നിന്നും ബോട്ട്