പുല്ലൂരിൽ നിർമ്മാണത്തിലിരുക്കുന്ന പാലം തകർന്നു; നിർമ്മാണ കമ്പനിക്കെതിരെ നാട്ടുകാർ
കാസർകോഡ്: പുല്ലൂരിൽ ദേശീയ പാതയുടെ നിർമ്മാണത്തിലുള്ള പാലത്തിന്റെ സ്പാൻ തകർന്ന് വീണു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. പുല്ലൂരിനും മാവുങ്കാലിനുമിടയിൽ വിഷ്ണുമംഗലത്ത് പ്രവർത്തി നടക്കുന്ന പാലത്തിൻെറ ഭാഗമാണ് തകർന്നത്. കിഴക്കു ഭാഗത്തെ ഗർഡർ, കോൺക്രീറ്റ് ചെയ്ത മേൽഭാഗം സഹിതം താഴേക്ക് വീഴുകയായിരുന്നു.
അപകട സമയത്ത് സമീപത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അതേസമയം ദേശീയ പാത വികസമത്തിന്റെ ഭാഗമായി നിർമ്മാണത്തിലിരിക്കെ തകരുന്ന രണ്ടാമത്തെ പാലമാണ് പുല്ലൂരിലേത്. നേരത്തേ 2022 ൽ പെരിയയിൽ നിർമാണത്തിലിരിക്കെ അടിപ്പാതയുടെ മേൽഭാഗം തകർന്നിരുന്നു. അന്ന് തൊഴിലാളികളിൽ ചിലർക്ക് പരിക്കേറ്റിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് കമ്പനിക്കാണ് ഈ രണ്ട് മേൽപ്പാലങ്ങളുടേയും നിർമ്മാണച്ചുമതല. കമ്പനിയുടെ കീഴിൽ നടക്കുന്ന പ്രവൃത്തികൾക്കെതിരെ നാട്ടുകാർ പലപ്പോഴായി ആക്ഷേപം ഉന്നയിച്ചിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നില്ലെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്. ഇവിടങ്ങളിൽ വാഹനാപകടങ്ങൾ പതിവാണെന്ന പരാതിയും നാട്ടുകാർ ഉയർത്തുന്നു. പെരിയാട്ടടുക്കം, പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ നിർമ്മാണ ജോലിയുടെ ഭാഗമായി വാഹനാപകടത്തിൽപ്പെട്ട് 5 പേരുടെ ജീവനാണ് പൊലിഞ്ഞത്.
പാലത്തിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു. മതിയായ മേൽനോട്ടം ഇല്ലാതെ രാത്രി കാലങ്ങളിൽ മാത്രമാണ് ഇവിടങ്ങളിൽ പ്രവൃത്തികൾ നടത്തുന്നതെന്നാണ് നാട്ടുകാർ ഉയർത്തുന്ന മറ്റൊരു ആക്ഷേപം. അതേസമയം പുല്ലൂരിലെ അപകടം സംബന്ധിച്ച് അപകടകാരണം മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നു കമ്പനി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications