കാസര്‍കോട്ട് സാമ്പത്തിക തട്ടിപ്പ്: നടത്തിപ്പുകാര്‍ മുങ്ങിയത് കോടികളുമായി
കാസർഗോഡ്: നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. ചിട്ടിയിലൂടെ സമാഹരിച്ച എട്ടുകോടിയോളം രൂപയുമായാണ് നടത്തിപ്പുകാര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ചന്ദ്രഗിരി ചിട്ട് ഫണ്ട്‌സ് എന്ന സ്ഥാപനത്തിലെ നാലുപേരാണ് മുന്നൂറോളം ഇടപാട് കാരെ പെരുവഴിയിലാക്കി വിദേശത്തേക്ക് കടന്നത്. ഇതേതുടര്‍ന്ന് ഇടപാടുകാര്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് പരാതി നല്‍കി.
പെരുമ്പള സ്വദേശി രജിത് കുമാര്‍, കളനാട് സ്വദേശി ദീപേശ്, പരവനടുക്കം സ്വദേശി ഉണ്ണി, ബേക്കല്‍ സ്വദേശി നികേഷ് എന്നിവരാണ് പണവുമായി മുങ്ങിയത്. കാസര്‍കോട് ബാങ്ക് റോഡിലെ എസ് എം എസ് ബിള്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചന്ദ്രഗിരി ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപന ഉടമകളാണ് ഇവര്‍. ധാരണാപത്രവും ബാങ്ക് ചെക്കുകളും നല്‍കിയാണ് നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്.

കാലാവധി കഴിഞ്ഞിട്ടും ചിട്ടി തുകയും നിക്ഷേപ തുകയും തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. മുന്നൂറിലധികം പേര്‍ തട്ടിപ്പിന് ഇരയായതായാണ് സൂചന. സര്‍ക്കാര്‍ ജീവനക്കാരും മത്സ്യ തൊഴിലാളികളടക്കമുള്ളവര്‍ ഇരയായവരില്‍പ്പെടും. പത്തുലക്ഷവും അഞ്ചുലക്ഷവും ഒരുലക്ഷവും നഷ്ടമായാവരാണ് ഏറെയും.
ചിട്ടിക്ക് പുറമെ സ്വര്‍ണമടക്കം പലതരത്തിലുള്ള നിക്ഷേപങ്ങളും ഇടപാടുകാര്‍ നടത്തിയിരുന്നു. ഉയര്‍ന്ന പലിശ നിരക്കുകളില്‍ ആകൃഷ്ടരാക്കിയാണ് പലരേയും ഇടപാടുകാരാക്കിയത്. ഇടപാടുകാരായ വി കൃഷ്ണന്‍ കൊളത്തൂര്‍, മോഹനന്‍ പുള്ളത്തൊട്ടി, പി രാമചന്ദ്രന്‍ ചട്ടഞ്ചാല്‍, ഉണ്ണികൃഷ്ണന്‍ ചെമ്മനാട് എന്നിവര്‍ ചിട്ടിക്കമ്പനിക്കെത്തിരേ ബേഡകം, മേല്‍പറമ്പ്, കാസര്‍കോട് പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. പണം നഷ്ടമായവര്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കമ്മിറ്റിയും രൂപികരിക്കാനുള്ള ഒരുക്കത്തിലാണ്.












Click it and Unblock the Notifications