അതിർത്തി കടന്നിട്ടും ചികിത്സയില്ല: കാസർകോട്ടെ രോഗിയെ മംഗളൂരുവിലെ ആശുപത്രി മടക്കി അയച്ചെന്ന് പരാതി
കാസർകോട്: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക തലപ്പാടി അതിർത്തി തുറന്നെങ്കിലും മംഗളൂര് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ രോഗിയെ മടക്കി അയച്ചു. കഴിഞ്ഞ ദിവസംകേരള അതിര്‍ത്തി അടച്ച സംഭവത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് കര്‍ണാടക അയഞ്ഞത്.
കൊവിഡ് രോഗികള്‍ അല്ലാത്തവരെ പ്രവേശിപ്പിക്കുമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയ കർണാടക ഇതോടൊപ്പം ചില ഉപാധികളും മുൻപോട്ടു വെച്ചിരുന്നു. എന്നാൽ രണ്ട് സംസ്ഥാനാതിര്‍ത്തികളിലേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി മംഗളൂരുവിൽ പ്രവേശിച്ച കാസര്‍കോട് സ്വദേശിനിയായ
രോഗിക്ക് ചികിത്സ നിഷേധിക്കുകയാണ് ഒരു വൻകിട ആശുപത്രി ചെയ്തത്.

കാസര്‍കോട് അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘം പരിശോധിച്ച് അനുമതി നല്‍കിയ കാസര്‍കോട്ടെ സ്ത്രീയ്ക്കാണ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ പോയത്. ആശുപത്രിയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും ഇവരെ ഡോക്ടര്‍ പരിശോധിച്ചില്ല. നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേക്ക് പോകാനും അനുവദിച്ചില്ല. ഇതോടെ വന്ന ആംബുലന്‍സില്‍ ഇവര്‍ കേരളത്തിലേക്ക് മടങ്ങി.
ബുധനാഴ്ച്ച ഉച്ചയോടെയാണ് തളങ്കര സ്വദേശിയായ രോഗി തലപ്പാടിയിലെത്തിയത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതായിരുന്നു ഇവരുടെ പ്രശ്നം. കേരള മെഡിക്കല്‍ സംഘം പരിശോധിച്ച് നല്‍കിയ രേഖകളുമായി ഇവരും കൂടെയുള്ള ആളും ആംബുലന്‍സില്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് നീങ്ങി. കര്‍ണാടക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
കൊറോണ ബാധിതയല്ലെന്ന രേഖകള്‍ക്ക് പുറമെ 10 നിബന്ധനകള്‍ കൂടി പാലിക്കുന്ന രോഗികള്‍ക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവര്‍ക്ക് ആവശ്യമുള്ള ചികിത്സ കാസര്‍കോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. കൂടെ മംഗളൂരുവില്‍ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. ഇതിന് ശേഷമേ കടത്തിവിടൂ. അതേസമയം, അപകടത്തില്‍ പെട്ടവര്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും ഇത് പ്രായോഗികല്ലെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications