കാസർഗോഡ് കൊവിഡ് ബാധിതനെ അതിർത്തി കടത്തിയ സംഭവം: പ്രാദേശിക നേതാവിനെതിരെ നടപടിയെന്ന് സിപിഎം
കാഞ്ഞങ്ങാട്: കൊവിഡ് രോഗിയെ അതിർത്തി കടത്തികൊണ്ടു വന്ന സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തീരുമാനിച്ചു. മഞ്ചേശ്വരത്തുള്ള പ്രാദേശിക നേതാവിന്റെയും പഞ്ചായത്തംഗമായ ഭാര്യയുടെയും നടപടി പാർട്ടിക്കുള്ളിൽ വിവാദമായതോടെയാണിത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ അറിയിച്ചു.
രാജ്യത്തെ അതീവ കൊവിഡ് ഗുരുതര മേഖലയായ മുംബൈയിൽ നിന്ന് എത്തിയ ബന്ധുവിനെ കാറിൽ വീട്ടിലെത്തിച്ച സിപിഎം നേതാവ് ലോക് ഡൗൺ നിയമങ്ങൾ ലംഘിക്കുകയാണ് ചെയ്തത്. ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിക്കാതെ ഇദ്ദേഹം മരണ വീടുകളിലും മറ്റും പോയതാണ് സ്ഥിതി വഷളാക്കിയത്. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ കടുത്ത വിമർശനം പല കോണുകളിൽ നിന്നുമുയർന്നുവന്നത്. ഇതേ തുടർന്നാണ് പാർട്ടി നേതാവിനെതിരെ നടപടിയ്ക്കൊരുങ്ങുന്നത്.

സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ തന്നെ ലംഘിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു പാർട്ടിയുടെ ഉന്നത സ്ഥാനം മറന്നുള്ള പ്രവൃത്തി ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മെയ് നാലിന് ചരക്ക് ലോറി ക്ലീനറുടെ എന്ന വ്യാജേനെ മുംബൈയിൽ നിന്നെത്തിയ ബന്ധുവിനെ അതിർത്തി കടത്തികൊണ്ടു വരുന്നതിനാണ് പഞ്ചായത്ത് അംഗമായ ഭാര്യയോടൊപ്പം നേതാവ് സ്വന്തം കാറിൽ അതിർത്തി കടന്ന് കേരളത്തിലെത്തിയത്. എന്നാൽ ഇവരുടെ കൂടെ. വന്ന ബന്ധുവിന് 11ന് രോഗം സ്ഥിരീകരിച്ചു.
മെയ് 4 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ജില്ലാ ആശുപത്രി ഉൾപ്പെടെ വിവിധയിടങ്ങളിൽ പാർട്ടിക്കാരായ ദമ്പതികളെത്തിയിരുന്നു. നിരവധി മരണവീടുകളിൽ പോയ പ്രാദേശിക നേതാവിന്റെ സമ്പർക്ക പട്ടികയിൽ തന്നെ അഞ്ഞൂറിലേറെപ്പേർ വരും. മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിൽ നടന്ന വീഡിയോ കോൺഫ്രൻസിലും മറ്റുമായി പങ്കെടുത്ത പഞ്ചായത്ത് അംഗം കൂടിയായ ഭാര്യയും 11 മുതലാണ് ക്വാറന്റീനിൽ പ്രവേശിച്ചത്.
ഈ ദമ്പതിമാർക്കും ഇവരുടെ രണ്ടു മക്കൾക്കും പതിനാലിനാണ് രോഗം സ്ഥിരീകരിച്ചത് കൊവിഡ് മേഖലയിൽ നിന്ന് എത്തിയ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും പിന്നീട് വിവിധയിടങ്ങളിൽ പോകുകയും നേതാവിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട് . ഇവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട 70 ഓളം പേരുള്ള ഗ്രൂപ്പിനെ നിരീക്ഷിക്കുകയും ഇരുപതിലേറെ പേരുടെ സ്രവംപരിശോധിക്കാനായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭരണകക്ഷിയിലെ പ്രധാന പാർട്ടിയുടെ ഏരിയാ കമ്മിറ്റി നേതാവ് തന്നെ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .അവസാനത്തെ രോഗി വരെ രോഗവിമുക്തനായി പോയി ഗ്രീൻ സോണിലേക്ക് പ്രവേശിക്കാനായി തയ്യാറെടുത്ത് നിൽക്കുന്ന കാസർകോട് ജില്ലയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട് ഈ സംഭവം.












Click it and Unblock the Notifications