സമയം കുറിച്ചാണ് പത്രിക സമർപ്പണത്തിന് എത്തിയത്, എനിക്ക് മുൻപിൽ ആരുമുണ്ടായിരുന്നില്ല'; രാജ്മോഹൻ ഉണ്ണിത്താൻ
കാസര്‍കോഡ്: നാമനിർദ്ദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ. വിശ്വാസിയായ താൻ സമയം കുറിച്ചാണ് പത്രിക സമർപ്പണത്തിന് എത്തിയതെന്നും അതാണ് ജില്ലാ വരണാധികാരി എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അട്ടിമറിച്ചതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നേരെ കളക്ടറേറ്റിലെത്തുകയായിരുന്നു. ഒൻപത് മുതൽ 10 മണി വരെ കാത്തുനിന്നും നിന്നു. അതുവരെ മറ്റൊരും തനിക്ക് മുന്നിലോ പുറകിലോ ഉണ്ടായിരുന്നില്ല. എന്നാൽ 9.30ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി തന്റെ ടോക്കൺ രണ്ടാമതാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താൻ പറഞ്ഞു. 10 മണിക്ക് തുറക്കുന്ന കൗണ്ടറിൽ നിന്ന് എങ്ങനെയാണ് മുൻകൂട്ടി ടോക്കൺ കൊടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ടോക്കൺ നൽകിയില്ലെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ കലക്ടറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. താൻ ആദ്യം വന്നിട്ടും ടോക്കൺ നൽകിയില്ലെന്ന് ആരോപിച്ച് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവിൽ സ്റ്റേഷനിൽ പത്രിക സമര്‍പ്പിക്കാൻ ടോക്കൺ അനുവദിക്കുന്നതെന്നാണ് കലക്ടർ വിശദീകരിച്ചത്. ഇതുപ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്കാണ് കളക്ടറേറ്റിൽ എത്തിയത്. എന്നാൽ രാവിലെ ഏഴ് മണി മുതല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ നിര്‍ദേശകന്‍ അസീസ് കടപ്പുറം ഇവിടെ എത്തിയിരുന്നു. അസീസ് ആദ്യം എത്തിയതിനാൽ അവർക്ക് ടോക്കൺ കൈമാറുകയായിരുന്നുവെന്നും ഓഫീസ് വിശദീകരിച്ചു.
എന്നാൽ ഭരിക്കുന്നവര്‍ക്ക് ഒന്നാം ടോക്കണ്‍ എന്നതാണോ രീതിയെന്ന് ചോദിച്ച് ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം മുൻകൂട്ടി തീരുമാനിച്ച സമയത്ത് തന്നെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (RR) പി ഷാജുവിന് മുമ്പാകെ രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണനും പത്രിക സമർപ്പിച്ചു.
യു ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ് കാസർഗോഡ്. സി പി എം കോട്ടയായ ഇവിടെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്മമോഹൻ ഉണ്ണിത്താൻ അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. ഇത്തവണ മണ്ഡലം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കുമെന്നാണ് സി പി എം അവകാശപ്പെടുന്നത്.












Click it and Unblock the Notifications