10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: ഒരാൾ പോലീസ് കസ്റ്റഡിയിൽ
കാസർഗോഡ്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ പീഡനക്കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് കസ്റ്റഡിയിൽ ഉള്ളത് എന്നാണ് വിവരം. എന്നാൽ ഇയാളാണോ പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ കുട്ടിയെ ഉപദ്രവിച്ച പ്രതി കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഒച്ചവെച്ചാൽ കാെന്നുകളയുമെന്ന് ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പുലർച്ചെ മൂന്ന് മണിയോടെ സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ കട്ടിൽ നിന്ന് എടുത്തു കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്.
ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്ത് കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചു. സ്വർണ കമ്മലുകൾ കവർന്നു. അതിനു ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഭയന്ന് വിറച്ച കുട്ടി സമീപരത്തെ വീട്ടിൽ എത്തി അക്രമ വിവരം അറിയിക്കുകയായിരുന്നു. ഈ വീട്ടുകാർ കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ടു. പോലീസിനേയും അറിയിച്ചു.
പുലർച്ചെ നടന്ന സംഭവം കുട്ടിയുടെ മാതാപിതാക്കൾ അടക്കം അറിഞ്ഞിരുന്നില്ല. തൊഴുത്തിൽ നിന്ന് മുറിയിലേക്ക് തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടയെ കാണാതായത് അറിയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായത്.
കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സിയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീടിനെക്കുറിച്ച് അറിയാവുന്ന ആളാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിക്കായുള്ള അന്വേഷണം നടത്തിയത്.












Click it and Unblock the Notifications