11 ആനകൾ വനത്തിലേക്ക് പോയി; മടങ്ങാതെ ഒറ്റയാൻ, ഭീതിയിൽ ജനം
കാസർഗോഡ്: 15 ദിവസം പിന്നിടുമ്പോൾ 7 ആനകളെ വനത്തിലേക്ക് തിരികെ പറഞ്ഞയക്കാൻ ആയതിന്റെ ആശ്വാസത്തിലാണ് പ്രത്യേക കർമസേന. ഏഴാനകളുടെ കൂട്ടമാണ് പുലിപ്പറമ്പ് വേലികടന്ന് വനത്തിലേക്ക് പോയത്. ബാക്കി നാലാനകൾ പയസ്വിനി പുഴ കടന്നാണ് വനത്തിലേക്ക് പോയത്. എന്നാൽ ഒറ്റയാൻ ഇപ്പോഴും കുറ്റിയടുക്കം, ബേപ്പ് മേഖലയിൽ തുടരുകയാണ്. ഇതോടെ കടുത്ത ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ.
12 കാട്ടാനകളായിരുന്നു ഭീതി വിതച്ച് പയസ്വിനി കരയിൽ ഉണ്ടായിരുന്നത്. നിരന്തര ശ്രമത്തിന്റെ ഫലമായാണ് 11 ആനകളേയും സംസ്ഥാന അതിർത്തിയിൽ എത്തിക്കാനായത്. ഇതിൽ ഏഴാനകളുടെ കൂട്ടത്തെ പുലിപ്പറമ്പ് കടത്തുന്നതിനിടെയായായിരുന്നു ഒറ്റയാൻ കർമസേനയുടെ കണ്ണുവെട്ടിച്ച് തിരിച്ചുനടന്നത്. ഇതിനെ തുരത്താനുള്ള നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
'പ്രമേഹത്തിനുള്ള മരുന്ന് പെരുമ്പാമ്പായി മാറി': കണ്ണൂരില്‍ റെയില്‍വേ കരാർ ജീവനക്കാരന്‍ അറസ്റ്റില്‍
ജില്ലാ വനം മേധാവി പി ബിജു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ്, കാറഡുക്ക വനം ഓഫീസർ എൻ വി സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനദുരത്തൽ ദൗത്യത്തിന് നേതൃത്വം നൽകിയത്. അതേസമം ആനകൾ പുലിപ്പറമ്പ് കടന്ന സാഹചര്യത്തിൽ പുലിപ്പറമ്പിൽ പൂർത്തിയായ നാലുകിലോമീറ്റർ വൈദ്യുത തൂക്കുവേലി ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. പുലിപ്പറമ്പ് കഴിഞ്ഞുള്ള വേലിയുടെ നാലുകിലോമീറ്റർ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ ഈ പ്രദേശങ്ങളിലെ ആനശല്യത്തിന് പരിഹാരമാകും.
പൂച്ചയുടെ കടിയേറ്റ് ചികിത്സക്കെത്തിയ യുവതിയെ തെരുവ് നായ കടിച്ചു