'സുഹൃത്തിന്റെ മരണം തകർത്തു'; അഞ്ജുശ്രീയുടെ ആത്മഹത്യ കുറിപ്പ്, ശരീരത്തിൽ എലിവിഷമെന്ന് ലാബ് റിപ്പോർട്ട്
കാസർഗോഡ്; കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൂടിയ അളവിൽ എലിവിഷം ഉള്ളില്‍ ചെന്നതാണ് പെൺകുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായാണ് സൂചനയെന്ന് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തു.ഇതോടെ കേസിലെ ദുരൂഹതകൾ നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. പുതുവത്സര തലേന്ന് രാത്രി അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും
അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ഭക്ഷണം വരുത്തിച്ച് കഴിച്ചിരുന്നു. കുഴി മന്തി, മയോണൈസ്,ഗ്രീൻ ചട്ണി ചിക്കൻ 65,എന്നിവയായിരുന്നു ഓർഡർ ചെയ്തത്.

പിറ്റേദിവസം രാവിലെ ബന്ധുവായ പെണ്‍കുട്ടിക്കും അഞ്ജുശ്രീക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി. തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഇരുവരും കാണിക്കുകയും പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ കാണിച്ചു. രക്തം പരിശോധിക്കുകയും ഐ വി ഫ്‌ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു.

ജനുവരി 6 ഓടെ അജുശ്രീയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ബുക്ക് ചെയ്ത് ഭക്ഷണം കഴിച്ചതോടെ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും മന്തിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നും കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

പരാതിക്ക് പിന്നാലെ ഭക്ഷണം വരുത്തിച്ച ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും ഹോട്ടൽ ഉടമയെയും 2 ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.
പേസ്റ്റ് രൂപത്തിലുള്ള വിഷാംശമാണ് ശരീരത്തിൽ എത്തിയതെന്നും ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണു മരണമെന്നും പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്.

ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണോയെന്ന സംശയം ബലപ്പെട്ടു. പോലീസ് അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പും എലിവിഷത്തെ കുറിച്ച് അഞ്ജുശ്രീ സെർച്ച് ചെയ്ത ഫോൺ ഹിസ്റ്ററിയും പോലീസ് കണ്ടെത്തി.സുഹൃത്തിന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക ആഘാതം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പിൽ പറയുന്നത്. ആത്മഹത്യ കുറിപ്പ് പോലീസ് ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് കൈമാറി.
അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.അതേസമയം അഞ്ജുശ്രീ ആത്മഹത്യ ചെയ്തതാണെങ്കില്‍ കുടുംബത്തിലെ മറ്റ് ചിലര്‍ക്ക് എങ്ങനെ ശാരീരക ബുദ്ധിമുട്ടുകള്‍ എങ്ങനെ ഉണ്ടായെന്നാണ് ഉയരുന്ന ചോദ്യം.

അതിനിടെ അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി നിയമ വിരുദ്ധമാണെന്നാണ് അസോസിയേഷന്റെ നിലപാട്. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു. അതേസമയം പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാലാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിശദീകരണം












Click it and Unblock the Notifications